suvendu-adhikari

കൊൽക്കത്ത: ബംഗാളിൽ ജലവിഭവവകുപ്പ് മന്ത്രിസ്ഥാനം രാജിവച്ച സുവേന്ദു അധികാരി ഈ ആഴ്ച ബി.ജെ.പിയിൽ ചേർന്നേക്കും. ഈ ആഴ്ച അമിത് ഷാ ബംഗാളിൽ സന്ദർശനത്തിനെത്തുന്ന അവസരത്തിലാവും സുവേന്ദു അധികാരിയുടെ ഔദ്യോഗിക ബി.ജെ.പി പ്രവേശം. പാർട്ടിയിൽ ചേരുന്നതിന് മുൻപ് സുവേന്ദു ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് നവംബർ 27നാണ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചത്. ഇതിനിടെ സുവേന്ദു സ്വന്തം നിലയ്ക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളിൽ ഉപയോഗിച്ചിരുന്നില്ല.

2007​​,​ 08ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ പ്രധാനിയാണ് സുവേന്ദു. എന്നാൽ നേതൃനിരയിൽ നിരന്തരം സുവേന്ദുവിനെ അവഗണിക്കുന്നുവെന്നാണ് പരാതി. 2011ൽ സുവേന്ദുവിനെ മാറ്റിയാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തിരവനായ അഭിഷേക് ബാനർജിയെ യുവജന വിഭാഗത്തിന്റെ അദ്ധ്യക്ഷനാക്കിയത്.