sabarimala-devotees

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. നിലക്കലില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്പയിലെത്തിയത്.

ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. അതെസമയം, ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐ സി എം ആറിന്റെ അംഗീകാരമുള്ള എന്‍ എബി എല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കുമുള്‍പ്പെടെ 299 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.