
കൊടുവളളി: കാരാട്ട് ഫൈസലിനെതിരെ ചുണ്ടപ്പുറം വാർഡിൽ മത്സരിച്ച ഇടത് സ്ഥാനാർത്ഥിയ്‌ക്ക് ലഭിച്ചത് പൂജ്യം വോട്ട്. ഐ.എൻ.എൽ നേതാവും കൊടുവളളി സഹകരണബാങ്ക് പ്രസിഡൻറുമായ അബ്‌ദുൾ റഷീദായിരുന്നു ഇവിടെ ഇടത് സ്ഥാനാർത്ഥി. രണ്ടാം സ്ഥാനം നേടിയത് മുസ്ളീംലീഗ് സ്ഥാനാർത്ഥി കെ.കെ കാദറാണ്. കാരാട്ട് ഫൈസലിന്റെ അപരന് ലഭിച്ചത് ഏഴ് വോട്ട് മാത്രമാണ്.
സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇടത് മുന്നണി കാരാട്ട് ഫൈസലിന് പിന്തുണ പിൻവലിച്ചത്. കസ്‌റ്റംസ് ചോദ്യം ചെയ്‌തിട്ടും ഇടത് സ്ഥാനാർത്ഥിയായി ഫൈസൽ തുടരുന്നു എന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചതിനെ തുടർന്നാണ് അബ്‌ദുൾ റഷീദ് സ്ഥാനാർത്ഥിയായത്. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് മുന്നണി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഫൈസൽ പിന്മാറിയിരുന്നില്ല. സ്വന്തം വോട്ട് പോലും മറ്റൊരു മണ്ഡലത്തിലായതിനാലാണ് ഇടത് സ്ഥാനാർത്ഥി സംപൂജ്യനായത്. ഇവിടെ ബിജെപി സ്ഥാനാർത്ഥിക്ക് 50 വോട്ട് ലഭിച്ചു.