k-surendran

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. ബിജെപിയ‌്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ യുഡിഎഫ് എൽഡിഎഫിന് വോട്ടുമറിച്ചുവെന്നും, കോൺഗ്രസുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തിന്റെ ജാരസന്തതിയാണ് എൽഡിഎഫിന്റെ വിജയമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്റെ വാക്കുകൾ-

'വ്യാപകമായിട്ടുള്ള ക്രോസ് വോട്ടിംഗ് ബിജെപിയ‌്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമികമായിട്ടുള്ള വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിന്റെ അവസാനദിവസങ്ങളിൽ വ്യക്തമായ നീക്കുപോക്കുകൾ ഉണ്ടായി. ബിജെപിയുടെ പരാജയം ഞങ്ങൾ ഉറപ്പുവരുത്തും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്.

സമ്പൂർണമായ തകർച്ചയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും അവർ തിരുവനന്തപുരത്ത് എൽഡിഎഫിന് മറിച്ചുവിറ്റു. പലവാർഡുകളിലും യുഡിഎഫിന്റെ വോട്ട് ഷെയർ ഗണ്യമായി കുറഞ്ഞു. കോൺഗ്രസുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തിന്റെ ജാരസന്തതിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ വിജയം'. എത്രലാഭം കോൺഗ്രസിനും യുഡിഎഫിനും ഇതിൽ നിന്നും കിട്ടിയെന്ന് വ്യക്തമാക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.