
കൊൽക്കത്ത: തന്നെ പണം കൊടുത്ത് വാങ്ങാൻ ശേഷിയുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം നേതാവും ലോക്‌സഭ എം.പിയുമായ അസദുദ്ദീൻ ഒവൈസി. മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ബി.ജെ.പി ഹൈദരാബാദിൽ നിന്നും ഒവൈസിയെ ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഒവൈസി. മുസ്ലിം വോട്ടർമാർ മമതയുടെ സ്വകാര്യസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
'മമതയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. സ്വന്തം വീടിനെക്കുറിച്ചാണ് അവർ ചിന്തിക്കേണ്ടത്. എത്രയോ ആളുകൾ അവരുടെ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇതുവരെ അനുസരണയുള്ള മിർ ജാഫർമാരെയും സാദിഖുമാരെയുമാണ് കണ്ടിട്ടുള്ളത്. അവരവർക്കുവേണ്ടി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ താങ്കൾക്ക് പരിചയമില്ലെന്നും' ഒവൈസി പറഞ്ഞു.
 ബിഹാറിൽ ഞങ്ങൾക്ക് വോട്ട് ചെയ്തവരെ അപമാനിക്കുകയാണ് നിങ്ങൾ. വോട്ട് മറിക്കുന്നവർ എന്ന് ഞങ്ങളെ കുറ്റപ്പെടുത്തിയവർക്ക് എന്താണ് പിന്നീട് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടുകാണുമല്ലോ. മുസ്ലിം വോട്ടർമാർ നിങ്ങളുടെ സ്വകാര്യസ്വത്തല്ല.
-ഒവൈസിയുടെ ട്വീറ്റ്