loans

 രണ്ടുവർഷത്തിനിടെ വിതരണവളർച്ച അഞ്ചിരട്ടിയോളം

കൊച്ചി: രാജ്യത്ത് ചെറുകിട വ്യക്തിഗത വായ്‌പകളുടെ (സ്മാൾ ടിക്കറ്റ് പേഴ്‌സണൽ ലോൺ) വിതരണത്തിൽ വൻ വളർച്ച. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) ഫിൻടെക് കമ്പനികളും വിതരണം ചെയ്യുന്ന ഈ ചെറു വായ്‌പകൾ 2017-18ൽ മൊത്തം വ്യക്തിഗത വായ്‌പകളുടെ 12.9 ശതമാനം മാത്രമായിരുന്നു. എന്നാൽ, ഈവർഷം മാർച്ചിൽ ഇവയുടെ വിഹിതം കുതിച്ചുകയറിയത് 60 ശതമാനത്തിലേക്കാണ്.

ഈ വർഷം മാർച്ചിന് ശേഷവും വ്യക്തിഗത വായ്‌പകൾ മികച്ച വളർച്ച കുറിച്ചിട്ടുണ്ട്. ഇവയിൽ പാതിയോളവും ചെറുകിട വ്യക്തിഗത വായ്‌പകളാണ്. വ്യക്തിഗത വായ്‌പകളിൽ 50,000 രൂപയ്ക്ക് താഴെയുള്ളവയെയാണ് സ്മാൾ ടിക്കറ്റ് പേഴ്‌സണൽ ലോണുകളായി കണക്കാക്കുന്നത്. 2019-20ൽ ഈ വിഭാഗം വായ്പകളുടെ മൂല്യത്തിലെ വളർച്ച 162 ശതമാനമാണ്.

ഇന്ത്യയിൽ ഫിൻടെക് കമ്പനികളും അവയുടെ മൊബൈൽ ആപ്പ് അധിഷ്‌ഠിത സേവനങ്ങളും വൻതോതിൽ ഉദയംകൊണ്ട വർഷമാണ് 2019-20. നടപ്പുവർഷം ആഗസ്‌റ്റിലെ കണക്കുപ്രകാരം സ്മാൾ ടിക്കറ്റ് പേഴ്‌സണൽ വായ്‌പകളുടെ മൊത്തം മൂല്യം 12,000 കോടി രൂപയാണ്. മൂല്യത്തിൽ 2019-20നേക്കാൾ 77 ശതമാനമാണ് വളർച്ച.

കുഞ്ഞൻ ലോണുകൾ

 50,000 രൂപയ്ക്ക് താഴെയുള്ള വ്യക്തിഗത വായ്‌പകളാണ് സ്മാൾ ടിക്കറ്റ് പേഴ്‌സണൽ ലോണുകൾ

 ഈയിനത്തിൽ വിതരണം ചെയ്‌ത വായ്‌പകളിൽ പാതിയും 5,000 രൂപയ്ക്ക് താഴെയുള്ളവ

 എൻ.ബി.എഫ്.സികളും ഫിൻടെക് കമ്പനികളുമാണ് ഇത്തരം വായ്‌പ നൽകുന്നത്

 ഈവർഷം ആഗ്സ‌റ്റിലെ കണക്കുപ്രകാരം ഈ വായ്‌പകളുടെ മൂല്യം 12,000 കോടി രൂപ

ചെറുതല്ല വിഹിതം

(മൊത്തം വ്യക്തിഗത വായ്‌പകളിൽ ചെറുകിട വായ്പയുടെ വിഹിതം)

2017-18 : 13%

2018-19 : 29%

2019-20 : 60%

2020-21 : 49%