aarti-morya-and-avdesh

ന്യൂഡൽഹി : ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സ്വദേശികളായ ആരതി മോർയയുടെയും അവ്ദേഷിന്റെയും വിവാഹം കഴിഞ്ഞ ഡിസംബർ 8നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹച്ചടങ്ങുകൾ തുടങ്ങാൻ വെറും എട്ട് മണിക്കൂർ ബാക്കി നിൽക്കെ ഒരു ദുരന്തം ആ വീട്ടിൽ സംഭവിച്ചു.

വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ ആരതി അബദ്ധത്തിൽ താഴേക്ക് കാൽ വഴുതി വീണു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ശരീരമാസകലം പരിക്കേറ്റു. തുടർന്ന് ആരതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരതി മാസങ്ങളോളം എഴുന്നേൽക്കാനാകാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും ഒരു പക്ഷേ, വൈകല്യമുണ്ടായേക്കാമെന്നും ഡോക്ടർമാർ ആരതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ആരതിയുടെ കുടുംബാംഗങ്ങൾ അവ്ദേഷിനെ സമീപിച്ച് ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാൻ തയാറാണോ എന്ന് ചോദിച്ചെങ്കിലും അവ്ദേഷ് അത് നിരസിച്ചു.

അവ്ദേഷ് വിവാഹത്തിൽ നിന്നും പിന്മാറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആരതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവ്ദേഷ് കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ഇരുവരുടെയും കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആശുപത്രിയിൽ കഴി‌ഞ്ഞ ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടെ അവ്ദേഷ് വിവാഹത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു. ആംബുലൻസിലെത്തിച്ച ആരതിയെ സ്ട്രെചറിന്റെ സഹായത്തോടെയാണ് കല്യാണ മണ്ഡപത്തിലെത്തിച്ചത്. വിവാഹച്ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ആരതി സ്ട്രെചറിൽ തന്നെയായിരുന്നു.

ചടങ്ങുകൾക്ക് ശേഷം അവ്ദേഷ് തന്നെ ആരതിയെ ആശുപത്രിയിലെത്തിച്ചു. ഇന്ന് ആശുപത്രിയിൽ കണ്ണിമ ചിമ്മാതെ ആരതിയ്ക്ക് കാവലായി ആശുപത്രിയിൽ അവ്ദേഷ് ഉണ്ട്. ആരതിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഇനിയും ഏതാനും മാസങ്ങൾ ആരതിയ്ക്ക് കിടക്കയിൽ തന്നെ തുടരേണ്ടി വരും. ആരതിയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അവ്ദേഷ്.