
തിരുവനന്തപുരം: ഇത്തവണത്തെ ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകയായ ഡോ. എം. ലീലാവതിക്കു നൽകാൻ നിശ്ചയിച്ചു. മഹാകവി ഒ.എൻ.വി.യുടെ സ്‌മരണ മുൻനിർത്തി സ്ഥാപിച്ചിട്ടുള്ള ഒ.എൻ.വി. കൾച്ചറൽ അക്കാദമി വർഷംതോറും നൽകുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
സുഗതകുമാരി, എം.ടി, അക്കിത്തം എന്നിവർക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നാലാമത്തെ അവാർഡാണ് 2020 ലേത്.
മലയാളസാഹിത്യ നിരൂപണരംഗത്തെ സർഗ്ഗദീപ്തമായ ഈ വ്യക്തിത്വം വിമർശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നിൽക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാർഡു നിർണയ സമിതി അഭിപ്രായപ്പെട്ടു.
പ്രസാദാത്മകമായ ആസ്വാദനത്തിന്റെ ഭാവാത്മകമായ ശൈലിയിലൂടെ രചനകളുടെ മാധുര്യം അനുവാചകനെ അനുഭവിപ്പിക്കുന്ന സവിശേഷ ശൈലി കൊണ്ട് മലയാള സാഹിത്യ നിരൂപണ ചരിത്രത്തിൽ മികവോടും തെളിമയോടുംകൂടി ലീലാവതി ടീച്ചർ വേറിട്ട് ഉയർന്നുനിൽക്കുന്നു.
ഏഴുപതിറ്റാണ്ടിലേറെക്കാലമായി ലീലാവതി ടീച്ചർ നടത്തുന്ന സാഹിത്യസപര്യ ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ് എന്നും സമിതി വിലയിരുത്തി.
അദ്ധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവർത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളിൽ ടീച്ചർ ശ്രദ്ധേയമായ സംഭാവനകൾ നൽകി. വർണരാജി, അമൃതമശ്‌നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവർത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഒഎൻവി സാഹിത്യ പുരസ്‌കാരം, കൊച്ചിയിലെ വസതിയിൽ എത്തി സമർപ്പിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.