mathew-t-thomas

തിരുവനന്തപുരം: സംസ്ഥാനത്ത് ജനതാദൾ സെക്കുലർ പിളർപ്പിലേക്ക്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി കെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചതോടെയാണ് ജെ ഡി എസ് പിളർപ്പിലേക്ക് നീങ്ങുന്നത്. നാണു പ്രസിഡന്റായുളള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കേന്ദ്ര തീരുമാനം യോഗം അംഗീകരിക്കില്ല.

നാണു നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. മുൻ സെക്രട്ടറി ജനറൽ ജോ‍ർജ് തോമസിന്റെ നേതൃത്വത്തിലാകും യോഗം ചേരുക. നാണുവിനെ മാറ്റി മാത്യു ടി തോമസിനെ പ്രസിഡന്റാക്കിയത് അംഗീകരിക്കില്ലെന്നാണ് നാണു വിഭാഗത്തിന്റെ നിലപാട്.

ഇതോടെ സംസ്ഥാനത്ത് ജെ ഡി എസിന് രണ്ട് സംസ്ഥാന കമ്മിറ്റികൾ നാളെ മുതൽ നിലവിൽ വരും. തങ്ങളാണ് യഥാർത്ഥ ജെ ഡി എസ് എന്ന് പറഞ്ഞ് തത്ക്കാലം ഇടതുമുന്നണിയിൽ തുടരാനാണ് നാണുപക്ഷത്തിന്റെ നീക്കം. ദേശീയ നേതൃത്വവുമായി ബന്ധം ഉപേക്ഷിക്കുമെന്ന് ജോർജ് തോമസ് പറഞ്ഞു.

ജെ ഡി എസ് ദേശീയ അദ്ധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സി കെ നാണു അദ്ധ്യക്ഷനായ കേരള ഘടകം പിരിച്ചുവിട്ടത്. മാത്യു ടി തോമസ് അദ്ധ്യക്ഷനായി താത്ക്കാലിക അഡ്ഹോക് കമ്മിറ്റിക്ക് പാർട്ടിയുടെ നടത്തിപ്പ് ചുമതല നൽകുകയും ചെയ്‌തിരുന്നു.