
കൊച്ചി: ഏഷ്യയിലെ ഏറ്റവും ആഴമേറിയ ഗ്യാസ് ഫീൽഡായ ആ-ക്ളസ്റ്ററിൽ റിലയൻസ് ഇൻഡസ്ട്രീസും ബി.പിയും (ബ്രിട്ടീഷ് പെട്രോളിയം) ചേർന്ന് ഉത്പാദനത്തിന് തുടക്കമിട്ടു. പ്രകൃതിവാതകോത്പാദനത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റത്തിന് പുതിയ ചുവടാണിത്.
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശിലെ കാക്കിനാടാ തീരത്ത് കൃഷ്ണ ഗോദാവരി ധീരുഭായ് - 6 (കെ.ജി - ഡി6) ബ്ളോക്കിലെ കൺട്രോൾ ആൻഡ് റൈസർ പ്ളാറ്റ്ഫോമിൽ (സി.ആർ.പി) നിന്ന് 60 കിലോമീറ്റർ അകലെയാണ് ആർ-ക്ളസ്റ്റർ.
2,000 മീറ്റർ താഴെയാണ് ഗ്യാസ് ഫീൽഡുള്ളത്. മൂന്ന് ഗ്യാസ് പ്രോജക്ടുകളാണ് ഇവിടെ റിലയൻസും ബി.പിയും ചേർന്ന് സ്ഥാപിച്ചത്. അതിൽ, ആദ്യത്തെയാണ് ആർ-ക്ളസ്റ്റർ. സാറ്റലൈറ്റ്സ് ക്ളസ്റ്റർ, എം.ജെ എന്നിവയാണ് മറ്റ് രണ്ടെണ്ണം. മൂന്നു പദ്ധതികളും കൂടി 2023ഓടെ ഇന്ത്യയുടെ മൊത്തം ഗ്യാസ് ഉപഭോഗത്തിന്റെ 15 ശതമാനം ശേഷി കൈവരിക്കുമെന്നാണ് കരുതുന്നത്.
ഇത്, ഗ്യാസ് ഇറക്കുമതിയും അതുവഴിയുണ്ടാകുന്ന അമിത സാമ്പത്തിക ബാദ്ധ്യതയും കുറയ്ക്കാൻ ഇന്ത്യയ്ക്ക് സഹായകമാകും. 2021ഓടെ ആർ-ക്ളസ്റ്ററിലെ ഉത്പാദനം പ്രതിദിനം 12.9 മില്യൺ സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എം.എം.എസ്.സി.എം.ഡി) ആകുമെന്ന് വിലയിരുത്തപ്പെടുന്നു. സാറ്റലൈറ്റ്സ് ക്ളസ്റ്ററിൽ 2021ലും എം.ജെയിൽ 2022ലും ഉത്പാദനം തുടങ്ങും. 2023ഓടെ മൂന്നു പദ്ധതികളുടെയും സംയുക്തോത്പാദനം 30 എം.എം.എസ്.സി.എം.ഡിയാകും. ഇത്, ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 25 ശതമാനമായിരിക്കും.
കെ.ജി - ഡി6
തീരത്തുനിന്ന് അകലെ, റിലയൻസിന്റെ ആദ്യ പ്രകൃതിവാതക പ്രൊജക്ടാണ് കൃഷ്ണ ഗോദാവരി ധീരുഭായ് - 6 (കെ.ജി - ഡി6). 2002ലാണ് കണ്ടെത്തിയത്. സമുദ്രാന്തർ ഭാഗത്ത് കമ്പനിയുടെ ആദ്യ പദ്ധതിയുമാണിത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രകൃതിവാതക സമ്പത്തുള്ളത് ഇവിടെയാണ്.
₹40,000 കോടി
റിലയൻസും ബി.പിയും ചേർന്ന് കെ.ജി-ഡി6 ബ്ളോക്കിലെ മൂന്നു പദ്ധതികൾക്കുമായി 40,000 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. കെ.ജി-ഡി6ന്റെ 66.67 ശതമാനം വിഹിതവും റിലയൻസിന്റേതാണ്. 33.33 ശതമാനം ബി.പിയുടേതും. പ്രകൃതിസൗഹൃദമായ 'ക്ളീൻ എനർജിയിലേക്കുള്ള" ഇന്ത്യയുടെ മുന്നേറ്റത്തിന് പദ്ധതി വൻ കരുത്താകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ബി.പി. സി.ഇ.ഒ ബെർണാഡ് ലൂണിയും പറഞ്ഞു.