
ലെവൻഡോവ്‌സ്‌കി 2020ലെ മികച്ച ഫുട്ബാളർ
സൂറിച്ച്: മെസിയേയും റൊണാൾഡോയേയും പിന്തള്ളി ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഈവർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് അവാർഡ് സ്വന്തമാക്കി. ബയേണിനെ ഇത്തവണ ചാമ്പ്യൻസ് ലീഗിലും ബുണ്ടേഴ്സ് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലെവൻഡോവ്‌സ്കി. ജർമ്മൻ കപ്പ്, യുവേഫ സൂപ്പർ കപ്പ് ജർമ്മൻ സൂപ്പർകപ്പ് എന്നിവയിലും ബയേൺ കിരീടമുറപ്പിച്ചതിന് പിന്നിൽ ലെവൻഡോവ്സ്‌കിയ്‌ക്ക് നിർണായക റോളുണ്ടായിരുന്നു. ഇക്കാലയിളവിൽ 60ഓളം ഗോളുകളാണ് ലെവൻഡോവ്‌സ്കി നേടിയത്. കഴിഞ്ഞ വർഷം മെസിക്കായിരുന്നു പുരസ്കാരം. 13 വർഷത്തിനിടെ മെസിയും റൊണാൾഡോയും അല്ലാതെ ഫിഫിയുടെ മികച്ച ഫുട്ബാളർക്കുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്‌സ്കി. മികച്ച വനിതാ താരം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസിനെ തിരഞ്ഞെടുത്തു.മാഞ്ചസ്റ്രർ സിറ്രിക്കായാണ് ക്ലബ് തലത്തിൽ ബ്രോൺസ് ബൂട്ടണിയുന്നത്.
മറ്റ് പുരസ്‌കാരങ്ങൾ
മികച്ച പരിശീലകർ: യോർഗൻ ക്ലോപ്പ് (ലിവർപൂൾ)
മികച്ച വനിത പരിശീലക: സറീന വിഗ്മാൻ (യു.എസ്)
പുഷ്‌കാസ് പുരസ്കാരം (മികച്ച ഗോൾ): സൺ ഹ്യൂഗ് മിൻ
മികച്ച ഗോൾകീപ്പർ: മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്)
മികച്ച വനിത ഗോൾകീപ്പർ: സാറ ബുഹാദി (ഒളിമ്പിക് ലിയോൺ)
ഫാൻ പുരസ്‌കാരം: മരിവാൾഡോ ഫ്രാൻസിസ്‌കോ ഡാ സിൽവ (ബ്രസീൽ)
ഫെയർപ്ലേ: മാറ്രിയ അഗ്‌നീസെ (ഇറ്റലി)
ഫിഫ ലോക ഇലവൻ: മെസ്സി, റൊണാൾഡോ, ലെവൻഡോവ്‌സ്‌കി, ജോഷ്വാ കിമ്മിച്ച്, കെവിന്‍ ഡിബ്രുയിനെ, തിയാഗോ അൽകാൻട്ര, ട്രന്റ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാന്‍ ഡിജ്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൺ ബെക്കർ.