under-water-tunnel

സമുദ്റത്തിനടിയിൽക്കൂടി സഞ്ചരിക്കുന്നത് ഒരു അപൂർവ അനുഭവമാണ്. എന്നാൽ സമുദ്രത്തിനടിയിലൂടെ യാത്ര ചെയ്ത് അവിടെ കലാപരമായി വിഭാവനം ചെയ്ത ഒരു കവലയിലും അവിടുത്തെ ട്രാഫിക് റൗണ്ട് എബൗട്ടിലും പോയാലോ? അത് അത്യപൂർവ അനുഭവമാകും. ഇത് ഒരു കെട്ടുകഥയല്ല. അറ്റ്ലാന്റിക് സമുദ്റത്തിൽ ഫറോദ്വീപ് സമൂഹത്തിലെ രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടണൽ മാർഗത്തിലാണ് കടലിനടിയിൽ മൂന്നു വഴികൾ ഒരുമിക്കുന്ന കവലയും ട്രാഫിക് റൗണ്ട് എബൗട്ടും നിർമിച്ചിരിക്കുന്നത്.

നോർത്ത് അറ്റ്ലാന്റിക് സമുദ്റത്തിൽ നോർവേക്കും ഐസ്‌ലാൻഡിനും നടുക്കുള്ള 18 ദ്വീപുകളാണ് ഫറോ ഐലൻഡ്സ് എന്നറിയപ്പെടുന്നത്. ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമായ ഈ ദ്വീപ് സമൂഹം പ്രകൃതിദൃശ്യങ്ങൾക്ക് വളരെ പ്രസിദ്ധമാണ്. സ്‌ട്രെമോയ്, എസ്റ്റുറോയ് ദ്വീപുകളെ ബന്ധിപ്പിച്ചാണ് 11 കിലോ മീറ്റർ നീളത്തിലുള്ള പുതിയ ടണൽ നിർമ്മിച്ചിരിക്കുന്നത്. ഈ പാതയിലെ ഏറ്റവും താഴ്ന്ന ഭാഗം സമുദ്റനിരപ്പിൽ നിന്ന് 613 അടി താഴെയാണ്. ഫറോദ്വീപിന്റെ തലസ്ഥാന നഗരമായ ടോർഷവ്നിൽ നിന്ന് ഒരു മണിക്കൂറിലധികം സമയം സഞ്ചരിച്ച് എത്തേണ്ട പല സ്ഥലങ്ങളിലേക്കും എസ്റ്റുറോയ് ടണലിലൂടെ മിനിറ്റുകൾകൊണ്ട് എത്താൻ കഴിയും.

എസ്റ്റുറോയ് ദ്വീപിൽ വിശാലമായൊരു ഫിയോർഡിന് (പാറക്കെട്ടുകളുടെ ഇടയിലേക്ക് വ്യാപിച്ചു കിടക്കുന്ന കടൽ പ്രദേശം) ഇരുവശത്തുമായിട്ടാണ് ഗ്രാമങ്ങളും നഗരങ്ങളും ജനവാസകേന്ദ്രങ്ങളും രൂപപ്പെട്ടിരിക്കുന്നത്. സ്‌ട്രെമോയ് ദ്വീപിലേക്കുള്ള തുരങ്കപാതയിലേക്ക് എസ്റ്റുറോയ് ദ്വീപിൽ ഫിയോർഡിന് ഇരുവശത്തുനിന്നും പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിൽ ഒരു റൗണ്ട് എബൗട്ട് വരാനുള്ള കാരണവും ഇതു തന്നെയാണ്. എസ്റ്റുറോയ് ടണലിലെ റൗണ്ട് എബൗട്ട് ഏറ്റവും കലാപരമായി രൂപകൽപന ചെയ്യാനും ഫറോ ദ്വീപ് അധികൃതർ വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. റൗണ്ട് എബൗട്ടിന് മദ്ധ്യത്തിലുള്ള ശിൽപങ്ങൾ രൂപകൽപന ചെയ്തത് പ്രശസ്ത ഫറോസി കലാകാരനായ ട്രോണ്ഡർ പാറ്റൂഴ്സണാണ്.