india-australia

അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 90 റൺസായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 21 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ലക്ഷ്യം കണ്ടു.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്ന് മാത്യു വെയ്ഡ് (33), മാര്‍നസ് ലബുഷെയ്ന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 51 റണ്‍സോടെ ജോ ബേണ്‍സും, സ്റ്റീവ് സ്മിത്ത് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു. അതേസമയം ഇന്ത്യയ്ക്ക് വൻ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 36 റൺസിൽ അവസാനിച്ചു. ഒമ്പത് വിക്കറ്റിന് 36 റൺസെന്ന നിലയിൽ നിൽക്കെ അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പിന്മാറിയതോടെയാണ് നാടകീയ തകർച്ച.

ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാനും രണ്ടക്കം കണ്ടില്ല. മായക് അഗർവാൾ നേടിയ ഒമ്പത് റൺസാണ് ഉയർന്ന സ്‌കോർ. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.

ആദ്യം നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കൊഹ്‌ലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെയും,അജിങ്ക്യ രഹാനെയേയും (0) ജോഷ് ഹെയ്സല്‍വുഡും മടക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് നേരത്തെ പുറത്തായിരുന്നു.