sonia-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും. തലപ്പത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരുമെന്ന് ഉറപ്പായത്. ശക്തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തൽ. കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും രാഹുൽ കോൺഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു.

ശക്തമായ നേതൃത്വമില്ലെങ്കിൽ തിരിച്ചടിയുണ്ടാകും എന്നതിന് ഉദാഹരണമാണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയെന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ കൃത്യമായ ആത്മപരിശേധന വേണമെന്ന നിലപാടും പലരും മുന്നോട്ട്‌ വച്ചു. ചില അഴിച്ചു പണികൾ പാർട്ടിയിലുണ്ടായേക്കും. നാലോ അഞ്ചോ ഉപാദ്ധ്യക്ഷൻമാരെ നിയമിച്ചേക്കാൻ സാദ്ധ്യതയുണ്ട്.

അഞ്ച് മണിക്കൂറാണ് പാർട്ടിയുടെ ഉന്നതതല യോഗം നടന്നത്. ബിഹാർ തിരഞ്ഞെടുപ്പ്, തെലങ്കാനയിലുണ്ടായ തോൽവി, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. ഇതോടൊപ്പം രാജ്യത്ത് ഇപ്പോൾ നടക്കുന്ന കർഷക സമരം, പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. പാർട്ടിയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളടക്കമുളളവർ യോഗത്തിൽ പങ്കെടുത്തു.