
അബൂജ: വടക്കൻ നൈജീരിയയിലെ കട്സീന നഗരത്തിൽനിന്ന് ബോകോ ഹറം ഭീകരർ തട്ടിക്കൊണ്ടുപോയ മുന്നൂറിലേറെ വിദ്യാർത്ഥികളെ മോചിപ്പിച്ചു. 350 കുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ 344 പേർ തിരിച്ചെത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 11നാണ് കങ്കാരയിലുള്ള സെക്കൻഡറി സ്കൂളിൽനിന്ന് അജ്ഞാതരായ തോക്കുധാരികൾ 350 ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, സംഭവത്തിന്റെ ഉത്തരവാദിത്വം ബോകോ ഹറം ഏറ്റെടുത്തു. തൊട്ടടുത്ത സംസ്ഥാനത്തെ റഗു കാട്ടിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്. 344 കുട്ടികളെ മോചിപ്പിക്കാൻ സാധിച്ചതായി കട്സീന ഗവർണർ ആമിനു ബെല്ലോ മസാരി അറിയിച്ചു.സുരക്ഷാസേന പ്രദേശം വളഞ്ഞ് ഭീകരരുമായി മോചന ചർച്ച നടത്തിവരുകയായിരുന്നു. സൈന്യം വെടിയുതിർക്കാത്തതിനാൽ ഏറ്റുമുട്ടലുണ്ടായില്ല. ഇന്നലെ ട്രക്കുകളിലായി തിരിച്ചെത്തിയ കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.