pic

കൊച്ചി: വിവാദ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാ‍‍ര്‍ ജോർജ് ആലഞ്ചേരിക്ക് അനുകൂല നിലപാട് സ്വീകരിച്ച് പൊലീസ്.ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും പൊലീസ് പറയുന്നു.കേസ് അവസാനിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് കോടതിയിൽ
സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളിൽ ആലോചിച്ചാണ് ഭൂമി വിൽപ്പനയ്ക്ക് തീരുമാനിച്ചതെന്നും ഇതിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ.
വിലകുറച്ചു വിൽക്കാൻ കര്‍ദ്ദിനാൾ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാൽ സഭാ നടപടി പാലിക്കുന്നതിൽ വീഴച്ച പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

സെന്റിന് 9 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നോട്ട് നിരോധനം മൂലം പ്രതീക്ഷിച്ച പണം കിട്ടിയില്ല. ഭൂമി വിൽപ്പനയിലൂടെ ആർക്കെങ്കിലും നേട്ടം ഉണ്ടാക്കാൻ കര്‍ദിനാൾ ശ്രമിച്ചിട്ടില്ലെന്നും
ആരോപണത്തിന് പിന്നിൽ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നും പൊലീസ് പറയുന്നു. ക്രിമിനൽ കേസ് നിലനിൽക്കില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. നിലവിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വേറെ ഏഴോളം കേസുകൾ കര്‍ദ്ദിനാളിനെതിരായുണ്ട്.