
തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുൻ ഉദ്യോഗസ്ഥൻ വി എസ് ജയകുമാറിനെതിരെ നടപടി. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു.
ഓഡിറ്റിലും വിജിലൻസ് പരിശോധനയിലും ജയകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
1.87 കോടി രൂപയുടെ ക്രമക്കട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് സസ്പെൻഷനിലായ ജയകുമാർ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ട ജയകുമാർ ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു.
ജയകുമാറിന്റെ വിശദീകരണം തൃപ്തകരമല്ലെന്ന് ബോർഡ് വിലയിരുത്തി. ഇതേ തുടർന്നാണ് നഷ്ടം നികത്താൻ പെൻഷൻ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. മുൻ ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ.