wistron

ബംഗളുരു: കര്‍ണാടകയിലെ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണശാല തല്ലിത്തകര്‍ത്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഫാക്ടറിയുടെ ഉടമസ്ഥതയുള്ള വിസ്‌ട്രോണിന്റെ വൈസ് പ്രസിഡന്റിനെ കമ്പനി പുറത്താക്കിയതിനു പിന്നാലെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. കോലാറിലെ ഫാക്ടറിയിലുണ്ടായ അക്രമസംഭവങ്ങളില്‍ കോടികളുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വൈസ് പ്രസിഡന്റ് പുറത്ത്

ഇന്ത്യയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റിനെയാണ് വെസ്‌ട്രോണ്‍ പുറത്താക്കിയത്. സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതില്‍ വീഴ്ചയുണ്ടായതായി കമ്പനി സമ്മതിച്ചു. ബംഗളുരുവിനു സമീപത്തുള്ള ഫാക്ടറിയില്‍ അക്രമസംഭവങ്ങള്‍ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തല്‍. ഫാക്ടറിയിലെ ചില തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി വിസ്‌ട്രോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അന്വേഷണവുമായി ആപ്പിള്‍

അതെസമയം, സംഭവത്തില്‍ ആപ്പിള്‍ കമ്പനിയും അന്വേഷണം നടത്തുന്നുണ്ട്. വിസ്‌ട്രോണിന്റെ നിര്‍മാണകേന്ദ്രത്തിലുണ്ടായ സംഭവങ്ങളെപ്പറ്റി ഉടന്‍ തന്നെ അന്വേഷണം തുടങ്ങിയതായും സ്ഥാപനത്തിലേയ്ക്ക് ഓഡിറ്റര്‍മാര്‍ അടക്കമുള്ളവരെ അയച്ചിട്ടുണ്ടെന്നും ആപ്പിള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ആപ്പിള്‍ വ്യക്തമാക്കി. അതെസമയം, ഫാക്ടറി അടച്ചതു മൂലം വിസ്‌ട്രോണിന് 10 ശതമാനത്തിലധികം നഷ്ടമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നത്. ആപ്പിള്‍ കമ്പനിയ്ക്കും ഇതു മൂലം നാമമാത്രമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഇനി കൃത്യമായ ശമ്പളം

അതെസമയം, തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന ശമ്പളം മുഴുവനായി കൊടുത്തു തീര്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കി. തൊഴിലാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതെസമയം, അക്രമസംഭവങ്ങളില്‍ കമ്പനിയ്ക്കുണ്ടായ നഷ്ടം 26 കോടി മുതല്‍ 52 കോടി രൂപ വരെ മാത്രമാണെന്നും 437 കോടിയല്ലെന്നും കമ്പനി വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിക്കുമെന്നും വിസ്‌ട്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നഡ, തെലുഗു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.


നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

വിസ്‌ട്രോണിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് കര്‍ണാടക തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു പിന്നാലെയാണ് വിസ്‌ട്രോണിന്റെ പ്രസ്താവന. തൊഴിലാളികളെ കമ്പനി 12 മണിക്കൂറോളം തൊഴിലെടുപ്പിച്ചിരുന്നുവെന്നും തൊഴിലാളികളുടെ അറ്റന്‍ഡന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നുമാണ് തൊഴില്‍ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ലെന്നും തൊഴില്‍ വകുപ്പ് വ്യക്തമാക്കി.


വന്‍വികസനത്തിന് വിസ്‌ട്രോണ്‍

കോളാറിലെ പ്ലാന്റില്‍ 2850 കോടിയുടെ നിക്ഷേപം നടത്താനും തൊഴിലാളികളുടെ എണ്ണം 18000 ആയി ഉയര്‍ത്താനുമാണ് വിസ്‌ട്രോണ്‍ പദ്ധതിയിടുന്നത്. നിലവില്‍ പതിനായിരത്തിലധികം തൊഴിലാളികളാണ് ഈ കേന്ദ്രത്തിലുള്ളത്. സ്മാര്‍ട്‌ഫോണുകള്‍ക്ക് പുറമെ മറ്റ് ഐടി സാമഗ്രികളും ബയോടെക് ഉത്പന്നങ്ങളും നിര്‍മിക്കാനണ് പദ്ധതി. ഫോക്‌സ്‌കോണിനും പെഗാട്രോണിനും പുറമെ ഇന്ത്യയില്‍ നിന്ന് ആപ്പിളിന് ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന പ്രമുഖ സ്ഥാപനമാണ് വിസ്‌ട്രോണ്‍.