
ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മുകാശ്‌മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടർന്നാണ് നടപടി. കേസിൽ ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെ മൂന്നുപേർക്കെതിരെ 2018ൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുറ്റപത്രം.
കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താത്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു. ഫാറൂഖ് അബ്ദുളളയുടെ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. 60-70 കോടി രൂപ വിപണി മൂല്യമുളളവയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ വച്ച് കഴിഞ്ഞ ഒക്ടോബറിൽ അബ്ദുളളയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.
ഫാറൂഖ് അബ്ദുളളയ്‌ക്കെതിരായ നടപടിയെ രാഷ്ട്രീയ പകപോക്കലെന്നാണ് നാഷണൽ കോൺഫറൻസ് വിശേഷിപ്പിച്ചത്.
'പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന് ശേഷമാണ് ഇ.ഡിയുടെ നോട്ടീസ് വരുന്നത്. ഈ നടപടി രാഷ്ട്രീയ പകപോക്കലാണ്.' - നാഷണൽ കോൺഫറൻസ് വക്താവ് പറഞ്ഞു.
കാശ്‌മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് കാശ്‌മീരിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന് രൂപം നൽകിയത്.