ks

കൊച്ചി: തദ്ദേശതി​രഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഒത്തുകളിച്ചെന്നും ബി ജെ പിക്കെതിരെ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുപത്തിയഞ്ചോളം പഞ്ചായത്തുകളിൽ ഇരുമുന്നണികളും ധാരണയുണ്ടാക്കി ബി ജെ പിക്ക് അധികാരം നിഷേധിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ഈ ഒത്തുകളി തുടർന്നാൽ പല കൊലകൊമ്പൻമാരും നിയമസഭ കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

'കേരളത്തിലെ ഭൂരിപക്ഷം മുൻസിപ്പാലിറ്റികളിലും ബിജെപി പ്രാതിനിധ്യം വർദ്ധിച്ചിട്ടുണ്ട്.എൻ‍ഡിഎ ശക്തമായ സ്ഥലങ്ങളിൽ ത്രികോണ മത്സരമുണ്ടായില്ല എന്നതാണ് ഇക്കുറി ഉണ്ടായ സവിശേഷത. എൻഡിഎയുമായി​ നേരിട്ടുള്ള മത്സരമാണ് എതിരാളികൾ നടത്തിയത്. 1200 ഓളം വാർഡുകളിൽ എൽഡിഎഫ് - യുഡിഎഫ് ധാരണയുണ്ടായിരുന്നു. ഞങ്ങളെ തോൽപ്പിക്കാൻ ധാരണയുണ്ടാക്കിയ കോൺഗ്രസിന്റെ കഥ പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ മട്ടാണ്. യാദവകുലം പോലെ ബിജെപി മുടിയും എന്ന് പറഞ്ഞ ചെന്നിത്തലയാണ് ബിജെപിയെ തോൽപിക്കാൻ നേതൃത്വം കൊടുത്തത്. കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ യുഡിഎഫ് - എൽഡിഎഫ് ധാരണ രൂപപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടിലടക്കം ഇതാണ് അവസ്ഥ. ഇവിടെയെല്ലാം എൽഡിഎഫും യുഡിഎഫും ചേർന്ന് ബിജെപിയെ തോൽപിക്കാൻ കൈ കോർത്തിട്ടുണ്ട്. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും കോൺ​ഗ്രസിനെ നയിക്കുന്നത്'.-സുരേന്ദ്രൻ വ്യക്തമാക്കി.

'ഞങ്ങളെ തോൽപിക്കാനായി വോട്ട് മറിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. സമാന നിലപാട് സ്വീകരിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം കോൺഗ്രസ് തകർന്നു. ചില ബി ജെ പി സ്ഥാനാർത്ഥികൾ ഒരു കാരണവശാലും വിജയിക്കില്ലെന്ന ആരാധനാലയങ്ങളിൽ ഇരുന്ന് തീരുമാനിക്കുന്ന അവസ്ഥയുണ്ടായി. മൂന്ന് മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് വരും. ഞങ്ങൾ വെറുതെയിരിക്കും എന്ന് കരുതേണ്ട. പല കൊലകൊമ്പൻമാരും നിയമസഭാ കാണില്ലെന്ന് ഞാൻ ഇപ്പോൾ ഓര്‍മ്മിപ്പിക്കുകയാണ് . പഞ്ചായത്ത് തി​രഞ്ഞെടുപ്പിലെ ക്രോസ് വോട്ടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. നിങ്ങൾ ഒത്തുകളിച്ചെങ്കിൽ ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യും'-സുരേന്ദൻ മുന്നറിയിപ്പ് നൽകി.