മമ്മൂട്ടിയുടെ മാസ്റ്റർപീസിലൂടെയും മധുരരാജയിലൂടെയും ശ്രദ്ധേയയായ മഹിമ നമ്പ്യാരുടെ വിശേഷങ്ങൾ

മോഡേൺ ഒൗട്ട് ഫിറ്റിൽ മോഡേൺ ഒൗട്ട് ലുക്കുള്ള ഒരു ഫോട്ടോ ഷൂട്ട് ചെയ്യണം.കൊവിഡ് കാലത്ത് അമ്പത്തിയാറ് കിലോയിൽ നിന്ന് നാല്പത്തിയെട്ട് കിലോയിലേക്ക് തന്റെ ശരീരഭാരം കുറച്ചപ്പോൾ മുതൽ മഹിമാ നമ്പ്യാരുടെ മനസിൽ തോന്നിയ മോഹം.കാസർഗോഡ് നീലേശ്വരം ഹെർമിറ്റേജിലെ ഫോട്ടോ ഷൂട്ടിന് ഒടുവിലാണ് ബി.എം.ഡബ്ള്യു ബൈക്കിൽ കുറച്ച് ഫോട്ടോസെടുത്താലോ എന്ന ഐഡിയ ഫോട്ടോഗ്രാഫർ ശബരി പറയുന്നത്. അതൊരു നല്ല ഐഡിയയായി മഹിമയ്ക്കും തോന്നി.'ബൈക്ക് ഒാടിക്കാൻ നേരത്തെ അറിയാം. വിക്രം പ്രഭു നായകനായ അസുര ഗുരു എന്ന തമിഴ് സിനിമയിൽ എനിക്ക് ഒരു ഡിറ്റക്ടീവിന്റെ റോളായിരുന്നു. ആ സിനിമയിലെ കുറേ സീനുകളിൽ ഞാൻ ബൈക്ക് ഒാടിക്കുന്നുണ്ട്.ഡ്രൈവിംഗ് ലൈസൻസ് എടുത്തു. ടൂ വീലർ മാത്രമേ ഞാൻ ഒാടിക്കൂ. ഫോർ വീലർ ഒാടിക്കാൻ ഭയങ്കര പേടിയാണ്. ബൈക്കാണെങ്കിൽ എനിക്ക് പേടിയില്ലാതെ ഒാടിക്കാം. ഫോർ വീലർ കുറച്ച് ബുദ്ധിമുട്ടാണ്."പലർക്കും ഞാനൊരു മലയാളിയാണെന്നകാര്യം ഇപ്പോഴും അറിയില്ല. അതുകൊണ്ടായിരിക്കാം മലയാളത്തേക്കാൾ കൂടുതൽ തമിഴ് സിനിമകളിൽ ഒാഫർ കിട്ടിയത്. അറിയാവുന്നവർ മലയാളിയായിട്ടും എന്തേ മലയാളത്തിൽ ഇത്രയും കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചതെന്നും ചോദിക്കാറുണ്ട്.ഞാൻ കാസർകോടുകാരിയായതും ഒരു കാരണമാകാം. കാസർകോടിന് പകരം എറണാകുളത്തായിരുന്നു സെറ്റിൽ ചെയ്തിരുന്നതെങ്കിൽ സിനിമാ മേഖലയുമായി കുറച്ചൂടെ അടുപ്പമുണ്ടായേനെ.മലയാളത്തിൽ എം. പത്മകുമാർ സാറിന്റെ സിനിമയാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. ആസിഫ് അലിയാണ് നായകൻ. മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.ലോക് ഡൗണിന് ഒരാഴ്ച മുൻപാണ് ഞാനഭിനയിച്ച അസുരഗുരു റിലീസായത്. പെട്ടെന്ന് ലോക് ഡൗൺ വന്നപ്പോൾ നിർമ്മാതാവിന് അപ്രതീക്ഷിതമായ നഷ്ടം വന്നു. 
   മാസ്റ്റർ പീസിലും മധുരരാജയിലും ഞാനൊരു 'പാവം കുട്ടി"യായിരുന്നു. ഞാനും ഒരുപാവം കുട്ടി തന്നെയാണ്. പക്ഷേ അത്ര പഞ്ച പാവമൊന്നുമല്ല. നന്നായി സംസാരിക്കുന്ന ഒരല്പം വായാടിയായിട്ടുള്ളയാളുമാണ് ഞാൻ. 
സോഷ്യൽ മീഡിയയിലൊന്നും ഞാൻ അത്ര സജീവമായിരുന്നില്ല. ലോക് ഡൗണിനുശേഷമാണ് വെറുതേയിരുന്ന് ബോറടിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായത്.ഞാൻ മലയാളിയാണെന്ന കാര്യം കുറേപ്പേർക്കെങ്കിലും മനസിലായത് സോഷ്യൽ മീഡിയയിൽ  സജീവമായതിന് ശേഷമാണ്. മധുരരാജയിലും മാസ്റ്റർ പീസിലും നാടൻ വേഷങ്ങളാണ്  ചെയ്തത്. ശരിക്കും  ഞാൻ അത്ര നാടനല്ല. അത്യാവശ്യം മോഡേൺ ഒൗട്ട് ഫിറ്റ്സ് ഉപയോഗിക്കുന്ന മോഡേൺ ഒൗട്ട് ലുക്കുള്ള ഒരാളാണ്.
പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്നത്. പണ്ട് മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്ക് സിനിമാ പശ്ചാത്തലമോ സിനിമയിൽ പരിചയക്കാരോ ഇല്ലായിരുന്നു.ഒരു മാഗസിനിൽ എന്റെ ഫോട്ടോ കണ്ട് കാര്യസ്ഥനിലേക്ക് ഒാഫർ വരുന്നത്. ദിലീപേട്ടന്റെ അനിയത്തി വേഷമായിരുന്നു. കാമറയെന്താ ആക്ഷനെന്തായെന്നറിയാത്ത സമയത്താണ്   കാര്യസ്ഥൻ ചെയ്യുന്നത്. ഒരുപാട് ആർട്ടിസ്റ്റുകളുള്ള വലിയ ക്യാൻവാസിലുള്ള ആ സിനിമയിൽ നിന്ന് എനിക്ക് കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി.പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലനാണ് തമിഴിൽ എനിക്ക് അവസരം കിട്ടാൻ കാരണമായത്.ഞാനിപ്പോഴും കൂടുതൽ ചെയ്യുന്നത് തമിഴ് സിനിമകളാണ്.