home-loans

കൊച്ചി: മുമ്പെങ്ങുമില്ലാത്തവിധം ആനുകൂല്യപ്പെരുമഴ പെയ്‌തതോടെ ഭവന വായ്‌പകൾക്ക് ഇപ്പോൾ വൻ പ്രിയം. കൊവിഡിന് മുമ്പ് ശരാശരി 8-10 ശതമാനം മുതലായിരുന്നു ഭവന വായ്‌പകൾക്ക് പലിശനിരക്കെങ്കിൽ ഇപ്പോഴത് ഏഴ് ശതമാനമാണ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞനിരക്കാണിത്.

കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, റിസർവ് ബാങ്ക് റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കി കുറച്ചതാണ് പ്രധാന നേട്ടം. റിപ്പോനിരക്ക് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ബാങ്കുകൾ വായ്‌പാ പലിശനിരക്ക് നിർണയിക്കുന്നത്. കൊവിഡ് കാലത്തും തുടർന്നുവന്ന ഉത്‌സവസീസണും പരിഗണിച്ച് ഒട്ടേറെ ബാങ്കുകൾ 6.7 ശതമാനം മുതലാണ് പലിശ വാഗ്‌ദാനം ചെയ്‌തത്.

ചില ബാങ്കുകൾ 100 ശതമാനം പ്രോസസിംഗ് ഫീ ഇളവും നൽകി. ക്രിസ്‌മസ്-ന്യൂ ഇയർ ആഘോഷ സീസണിലും കുറഞ്ഞ പലിശനിരക്ക് തുടരുന്നത് ഭവന വായ്‌പയ്ക്ക് പ്രിയം കൂട്ടുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ, വലിയ വിഭാഗം പ്രോപ്പർട്ടികൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇത്, ഭവന വായ്‌പകളുടെ ശരാശരി തുക (ടിക്കറ്റ് സൈസ്) വർദ്ധിക്കാനും ഇടവരുത്തിയെന്ന് ബാങ്ക് ബസാറിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊവിഡിന് മുമ്പ് 30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ വിഹിതം 72 ശതമാനമായിരുന്നത് ഇപ്പോൾ 68 ശതമാനമായി താഴ്‌ന്നു. ടിക്കറ്റ് നിരക്ക്, അഥവാ ബാങ്കുകൾ നൽകുന്ന ശരാശരി ഭവന വായ്‌പാത്തുക 23.82 ലക്ഷം രൂപയിൽ നിന്നുയർന്ന് 26.41 ലക്ഷം രൂപയിലെത്തി.

വനിതകൾക്കുള്ള ശരാശരി വായ്‌പാത്തുക 25.66 ലക്ഷം രൂപയായിരുന്നത് ഇപ്പോൾ 31.20 ലക്ഷം രൂപയാണ്. പുരുഷന്മാർക്കുള്ള വായ്‌പാത്തുക ഇപ്പോൾ 26.04 ലക്ഷം രൂപയാണ്; നേരത്തേ 23.64 ലക്ഷം രൂപയും. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരമുള്ള ആനുകൂല്യങ്ങൾ, ചില സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ ഫീസിലുണ്ടായ കുറവ് എന്നിവയും ഭവന വായ്‌പയ്ക്ക് ഡിമാൻഡ് കൂട്ടിയിട്ടുണ്ട്.

വേണം, വലിയ വായ്‌പ

ആനുകൂല്യങ്ങൾക്ക് പുറമേ, കൊവിഡ് കാലത്തെ സുരക്ഷാ ജാഗ്രതകളും ഭവന വായ്‌പകൾക്ക് പ്രിയം കൂടാൻ കാരണമായിട്ടുണ്ട്. ഉപഭോക്താക്കൾ തേടുന്ന ഭവന വായ്പാത്തുകയും ഉയരുകയാണ്. കണക്ക് ഇങ്ങനെ

വായ്‌പാത്തുക:

(കൊവിഡിന് മുമ്പും ഇപ്പോഴും)
നേരത്തേ : ₹23.82 ലക്ഷം

ഇപ്പോൾ : ₹26.41 ലക്ഷം

 മെട്രോ ഇതര നഗര, ഗ്രാമപ്രദേശങ്ങളിലാണ് ഭവന വായ്പയ്ക്ക് ഡിമാൻഡ് കൂടുതലുള്ളത്.