
കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
വീട്ടുജോലിക്കാരിയെ ഫ്ലാറ്റിൽ തടഞ്ഞുവച്ചിട്ടില്ലെന്നാണ് ഇംതിയാസിന്റെ വാദം. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്റെ പേരിൽ കുമാരിയെ ഇംതിയാസ് ഫ്ലാറ്റിൽ തടഞ്ഞുവച്ചുവെന്ന് ആരോപണമുയർന്നിരുന്നു.
തമിഴ്‌നാട് സ്വദേശിനിയായ കുമാരി ഫ്‌ളാറ്റിലെ ആറാം നിലയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുമാരി നാലാം ദിവസം മരിച്ചു. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഇംതിയാസിന്റെ ബന്ധുക്കൾ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭർത്താവ്  ശ്രീനിവാസൻ നേരത്തെ ആരോപിച്ചിരുന്നു.