
പാലക്കാട്: പാലക്കാട് നഗരസഭയ്‌ക്ക് പുറത്ത് പ്രതിഷേധവുമായി സി പി എമ്മും ബി ജെ പിയും. ജയ്ശ്രീറാം വിളികളോടെയാണ് ബി ജെ പിക്കാർ നഗരസഭയ്‌ക്ക് മുന്നിലെത്തിയത്. സംഘർഷം ഒഴിവാക്കാൻ പൊലീസ് ഇരുവിഭാഗത്തെയും നഗരസഭ പരിസരത്ത് നിന്ന് നീക്കി.
ഫ്ലക്‌സ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് പാലക്കാട് നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങളെയും പാസുളളവരെയും മാത്രമാണ് കൗൺസിൽ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ബി ജെ പി അംഗങ്ങൾ പാർട്ടി ഓഫീസിൽ നിന്ന് ജാഥയായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.
ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയ ബി ജെ പി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്ലക്‌സ് തൂക്കിയതാണ് വിവാദമായത്. കൗൺസിലർമാർ ഉൾപ്പെട്ട സംഭവത്തിൽ പൊലീസ് ഇതുവരെയും ആരെയും പ്രതിചേർത്തിട്ടില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ഥാനാർത്ഥികളേയും കൗണ്ടിംഗ് ഏജന്റുമാരെയും തിരിച്ചറിയാനുളള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് ടൗൺ സൗത്ത് പൊലീസിന്റെ പ്രതീക്ഷ.