vimathan

വിമതരായി മത്സരിച്ചു ജയിച്ചിരുന്നെങ്കിൽ ചെയർമാനോ ചെയർപേഴ്സണോ ആകാം. വിമതരായതിന്റെ പേരിൽ പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷൻ പിൻവലിക്കുമെന്നു മാത്രമല്ല പറയുന്നതെല്ലാം സാധിച്ചു തരുമെന്നു വന്നതോടെ വിമതരായി ജയിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് പലരും. കോട്ടയത്ത് ശക്തമായ ത്രികോണമത്സരം നടന്ന നിരവധി തദ്ദേശസ്ഥാപനങ്ങളിൽ ഇടതു വലതു മുന്നണികൾക്ക് തനിച്ച് ഭൂരിപക്ഷമില്ല. ബി.ജെ.പി കൂടി ചേർന്നാൽ ഭരിക്കാമെങ്കിലും പകൽ വെളിച്ചത്തിൽ ബി.ജെ.പിയുമായ് കൂട്ടുകൂടാൻ മാനക്കേടുള്ളതിനാൽ വിമതരായ് ജയിച്ചവരുടെ പിറകേ 'ലക്ഷവുമായ് ' ലക്ഷംലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം വിളികളോടെ ആദ്യമെത്താൻ മത്സരിക്കുകയാണ് ഇടതു വലതുമുന്നണി നേതാക്കൾ.

ജില്ലയിലെ ആറ് നഗരസഭകളിൽ പാലാ ഒഴിച്ച് കോട്ടയം, ചങ്ങനാശേരി , വൈക്കം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല .19 പഞ്ചായത്തുകളിലും ആർക്കും ഭൂരിപക്ഷമില്ല. കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടെ ഭരണം മാറാമെന്നു വന്നതോടെയാണ് വിമതന്മാരാരായി ജയിച്ചവർക്ക് ഡിമാൻഡ് ഏറിയത്.

വിമതരായി മത്സരിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാതെ വന്നതോടെ പറഞ്ഞതെല്ലാം വിഴുങ്ങി വിമതരുടെ വീട് കയറുകയാണ് നേതാക്കളിപ്പോൾ. ചോദിച്ച സീറ്റ് കൊടുക്കാതിരുന്നവർ ഇടതുമുന്നണിക്കാർ വിമതയുടെ വീടുകയറിയതറിഞ്ഞ് കൂടുതൽ വാഗ്ദാനങ്ങളുമായിട്ടായിരുന്നു രണ്ടാംവരവ്. കോട്ടയത്തെ ഒരു നഗരസഭയിൽ നിന്നു ജയിച്ച വിമത സ്ഥാനാർത്ഥിയുടെ പിന്തുണ വേണമെങ്കിൽ അഞ്ചു വർഷവും ചെയർപേഴ്സൺ ആക്കണമെന്നായിരുന്നു മിനിമം ഡിമാൻഡ് . ആര് ആദ്യം ഉറപ്പു പറയുന്നുവോ അവർക്ക് പിന്തുണ എന്നായിരുന്നു കണ്ടീഷൻ. അഞ്ചുലക്ഷം രൂപ ഒരു മുന്നണിക്കാർ ഓഫർ ചെയ്തപ്പോൾ പത്തുലക്ഷം തന്നാൽ പിന്തുണയ്‌ക്കാമെന്നായിരുന്നുവത്രേ അടുത്ത മുന്നണിക്കാരോട് പറഞ്ഞത് . കാലുമാറ്റത്തിൽ റെക്കാർഡിട്ട ചങ്ങനാശേരിയിൽ പണ്ടേ വിമതന്മാരുടെ കച്ചവടമായിരുന്നു. ഓരോ അവിശ്വാസത്തിലും വിമതന്മാർ താരമാകും. ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരതാ നഗരമായ കോട്ടയത്തും ഇപ്പോൾ വിമതർക്ക് ഡിമാൻഡായി.

ജയസാദ്ധ്യത നോക്കാതെ ഗ്രൂപ്പുകളിച്ചും പേമെന്റ് സീറ്റാക്കിയും സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയതിന്റെ ദോഷം കാരണമാണ് ഇരുമുന്നണികൾക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയത്. കുറഞ്ഞത് പത്തു സീറ്റെങ്കിലും സ്ഥാനാർത്ഥികളുടെ കഴിവുകേട് കൊണ്ട് ഇരുമുന്നണികളും കോട്ടയത്ത് നഷ്ടപ്പെടുത്തി. തനിക്ക് സീറ്റില്ലെങ്കിൽ മറ്റവൻ ജയിക്കരുതെന്ന വിചാരത്തോടെ "പ്രവർത്തിക്കുകയും" ജയസാദ്ധ്യതയില്ലാത്ത വാർഡുകളിൽ പാർട്ടി മത്സരിപ്പിച്ച് തോൽപ്പിക്കുകയും ചെയ്ത നിരവധി പ്രമുഖർ ഇരുമുന്നണികളിലുമുണ്ട്. മാതൃകാ ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്ത അയ്മനത്തെ സിറ്റിംഗ് പ്രസിഡന്റ് ആലിച്ചൻ . കോട്ടയം നഗരസഭയിൽ പ്രതിപക്ഷനേതാവെന്ന നിലയിൽ തിളങ്ങിയ സത്യനേശൻ, കുറിച്ചിയിൽ കെ.എം രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ തോറ്റത് തോല്‌ക്കുന്ന വാർഡുകളിൽ പാർട്ടി നിറുത്തിയത് കൊണ്ടാണെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം . ഇങ്ങനെ ജയിക്കാമായിരുന്ന സീറ്റുകൾ ഇല്ലാതാക്കിയിട്ട് റിബലുകളുടെ പിറകേ എന്തും തരാമെന്നു പറഞ്ഞു നേതാക്കൾ പായുന്നത് കാണുമ്പോൾ യഥാർത്ഥ പ്രവർത്തകർക്ക് പരമപുച്ഛമാണ് തോന്നുന്നത്.

റിബലുകളുടെ പിന്തുണയിൽ ഭരണം പിടിച്ചെടുത്താൽ ആരുടെ താത്പര്യം സംരക്ഷിക്കും ? അഞ്ചുവർഷത്തേക്ക് ചെയർമാൻ അല്ലെങ്കിൽ ചെയർപേഴ്സൺ ആക്കി ചുമന്നുകൊള്ളാമെന്ന് എഗ്രിമെന്റ് വെച്ച് കച്ചവടംഉറപ്പിച്ചാൽ സകല നെറികേടിനും കൂട്ടുനിന്ന് നാറേണ്ടി വരും. ഭരണമില്ലെങ്കിൽ ഇല്ലന്നേ ഉള്ളൂ. ഈ നാറ്റക്കച്ചവടത്തിന് നില്‌ക്കണോ എന്നാണ് അണികൾ ചോദിക്കുന്നത്..