
കൊല്ലം: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് തോറ്റ പാർട്ടി അംഗവും ഭർത്താവും സി പി എമ്മിൽ നിന്ന് രാജിവച്ചു. എഴുകോൺ ഗ്രാമപഞ്ചായത്തിലെ ചീരൻകാവ് 15-ാം വാർഡിൽ മത്സരിച്ച ലതാ പ്രബലനും ഭർത്താവ് ആർ. പ്രബലനുമാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സഹായിക്കുന്ന സമീപനം കൈക്കൊണ്ടെന്ന് ആരോപിച്ചാണ് രാജി.
ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള ചില അംഗങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ജു രാജിന് വേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായാണ് ലത പ്രബലൻ തോറ്റതിന് പിന്നിലെന്നും അതുകൊണ്ടാണ് രാജിയെന്നും പ്രബലൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് 439 വോട്ടും ലതാ പ്രബലന് 438 വോട്ടുമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയ്ക്ക് 65 വോട്ടിന്റെ ലീഡ് ഉള്ള ബൂത്തിൽ പഞ്ചായത്ത് സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് പ്രബലൻ ആരോപിച്ചു. ലതാ പ്രബലൻ രണ്ട് തവണ പഞ്ചായത്ത് അംഗം ആയിട്ടുണ്ട്. നിലവിൽ മഹിളാ അസോസിയേഷൻ വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമാണ്. കേരള കൗമുദി ഏജന്റ് ആയ പ്രബലൻ ചീരൻകാവ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.