sujata-mondal-khan


കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടാല്‍ ഖാനാണ് തൃണമൂല്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സുജാതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സൗമിത്ര ഖാന്‍ തീരുമാനിച്ചു. ബിഷ്ണുപൂരിൽ സുജാത താമസിക്കുന്ന വീടിനുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സൗമിത്ര ഖാന്‍ പിന്‍വലിച്ചു. സുജാതയുടെ കാര്‍ തിരിച്ചുവാങ്ങുകയും ചെയ്തു. യുവമോര്‍ച്ച അധ്യക്ഷനും ബിഷ്ണുപൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ് സൗമിത്ര ഖാന്‍. ബിജെപി ജനങ്ങള്‍ക്ക് ആദരവ് നല്‍കുന്നില്ലെന്ന് സുജാത പറഞ്ഞു. അവസരവാദികളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളത്.

ബിജെപിയുടെ ജയത്തിന് വേണ്ടി ഞാന്‍ ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെ പരിഗണിച്ചില്ല. ബിജെപിയില്‍ ആറ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. ഉപമുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന 13 പേരുമുണ്ട്. നേതൃത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിക്ക് കൃത്യമായ മറുപടിയില്ല. നേതൃത്വത്തെ അറിയാത്തവര്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് മാതൃകയാകുക എന്നും സുജാത ചോദിക്കുന്നു.

ഭാര്യയുടെ കളംമാറ്റം തൃണമൂലിന്റെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. കുടുംബത്തെ തകര്‍ത്താണ് തൃണമൂല്‍ വളരാന്‍ ശ്രമിക്കുന്നത്. തന്റെ ഭാര്യയ്ക്ക് എംപിയുടെ പത്നി എന്ന നിലയില്‍ എല്ലാ പദവിയും ലഭിച്ചിരുന്നുവെന്നും സൗമിത്ര ഖാന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സുവേന്ദു അധികാരിയും സംഘവും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭാര്യ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു സുവേന്ദു അധികാരി ബിജെപി അംഗത്വം സ്വീകരിച്ചത്.സുവേന്ദു അധികാരിയും വിവിധ പാര്‍ട്ടികളില്‍ നിന്നുളള ഒമ്പത് എംഎല്‍എമാര്‍, തൃണമൂല്‍ എംപിയായിരുന്ന സുനില്‍ മൊണ്ടാല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് ദിവസത്തിനിടെ മൂന്ന് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.