prashant-kishore

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കാന്‍ ബി ജെ പി ബുദ്ധിമുട്ടുമെന്ന് പ്രശാന്ത് കിഷോര്‍. അമിത് ഷായുടെയും ജെപി നദ്ദയുടെയും നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം പുറത്ത് വരുന്നത്.

ഒരുവിഭാഗം മാദ്ധ്യമങ്ങളുടെയും മറ്റും പിന്തുണ ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ബി ജെ പി രണ്ടക്കം കടക്കാന്‍ ബുദ്ധിമുട്ടുമെന്നാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമബംഗാള്‍ സന്ദര്‍ശനം കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് പ്രശാന്ത് കിഷോര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും ശ്രദ്ധേയമാണ്.


ഇന്നലെ സംസ്ഥാനത്ത് സംസാരിക്കവെ ബി ജെ പി അടുത്തവര്‍ഷം ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. 294 സീറ്റുള്ള സംസ്ഥാനത്ത് 200 ഓളം സീറ്റുകള്‍ നേടുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. മമതാ ബാനര്‍ജിയുടെ ദുര്‍ഭരണവും അഴിമതിയും സ്വജനപക്ഷപാതവും കാരണമാണ് കൂടുതല്‍ പേര്‍ തൃണമൂല്‍ വിടുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഇതൊരു തുടക്കം മാത്രമാണ്, തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും. തൃണമൂല്‍ വിട്ട് വന്ന നേതാക്കളെ സ്വീകരിക്കവെ അമിത് ഷാ പറഞ്ഞു. സുവേന്ദു അധികാരിയും വിവിധ പാര്‍ട്ടികളില്‍ നിന്നുളള ഒമ്പത് എംഎല്‍എമാര്‍, തൃണമൂല്‍ എംപിയായിരുന്ന സുനില്‍ മൊണ്ടാല്‍ എന്നിവരാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്. വാക്‌സിന്‍ വന്നാലുടന്‍ പൗരത്വ നിയമം നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. നിയമം നടപ്പാക്കുന്ന ഘട്ടത്തിലാണ് വൈറസ് ബാധ വന്നത്. അതിനാല്‍ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, നിയമം നടപ്പാക്കുന്നത് വൈകിയത് അതിനാലാണെന്നും ഷാ വ്യക്തമാക്കി.

For all the hype AMPLIFIED by a section of supportive media, in reality BJP will struggle to CROSS DOUBLE DIGITS in #WestBengal

PS: Please save this tweet and if BJP does any better I must quit this space!

— Prashant Kishor (@PrashantKishor) December 21, 2020