
കാസർകോഡ്: ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി പ്രതിനിധി 'ജയ് ശ്രീറാം' വിളിച്ചതും പിന്നാലെ യൂത്ത് ലീഗ് പ്രവർത്തകർ 'അള്ളാഹു അക്ബർ' വിളിച്ചതും സംഘർഷത്തിന് കാരണമായി. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽവാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്.
ബിജെപി പ്രതിനിധിയുടെ പ്രവർത്തിയിൽ പ്രതിഷേധിച്ചുകൊണ്ട് ഇവിടേക്കെത്തിയ യൂത്ത് ലീഗുകാർ 'അള്ളാഹു അക്ബർ' വിളിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ മൂസ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. ശേഷം സത്യപ്രതിജ്ഞാ ചടങ്ങുകൾ വീണ്ടും ആരംഭിച്ചു.
വിഷയത്തിൽ ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കിടെ 'ജയ് ശ്രീറാം' വിളിച്ച നടപടി ഭരണഘടനയെ അപമാനിക്കുന്ന കാര്യമാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ലീഗ് പരാതിയിൽ വ്യക്തമാക്കി.
മംഗൽപാടി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ അടുക്കയിൽ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ കിഷോർ കുമാർ ബി ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ കിഷോർ മൈക്കിലൂടെ 'ജയ് ശ്രീറാം' വിളിക്കുകയായിരുന്നു. കിഷോർ കുമാറിന് ശേഷം എത്തിയ ബിജെപി അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.