
ലണ്ടൻ: ആഗോളതലത്തിൽ ഓഹരി, കടപ്പത്ര വിപണികളുടെ തകർച്ച മുതലെടുത്ത് ബിറ്റ്കോയിൻ പുതിയ ഉയരത്തിലേക്ക് മുന്നേറുന്നു. സാങ്കല്പിക കറൻസിയായ ബിറ്റ്‌കോയിന്റെ വില ഇന്നലെ 24,000 ഡോളർ കടന്നു. റീട്ടെയിൽ (വ്യക്തിഗത) നിക്ഷേപകർ മാത്രമല്ല, വൻകിട നിക്ഷേപക സ്ഥാപനങ്ങളും ബിറ്റ്‌കോയിൻ വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്.
ഡിസംബർ 17നാണ് വില 23,000 ഡോളർ മറികടന്നത്. 2020ൽ ഇതുവരെ ബിറ്റ്‌കോയിൻ വില വർദ്ധന 233 ശതമാനമാണ്. കമ്പ്യൂട്ടർ കോഡുകളാൽ സൃഷ്‌ടിക്കപ്പെട്ട സാങ്കല്‌പിക നാണയങ്ങളാണ് ക്രിപ്‌റ്റോ കറൻസികൾ അഥവാ ഡിജിറ്റൽ നാണയങ്ങൾ എന്നറിയപ്പെടുന്നത്. ഈയിനത്തിൽ ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് ബിറ്റ്‌കോയിനാണ്.
അമേരിക്കയിലും യൂറോപ്പിലും ഏതാനും ഏഷ്യൻ രാജ്യങ്ങളിലും മറ്റും ബിറ്റ്കോയിന് അംഗീകാരമുണ്ട്. സാധാരണ കറൻസി നോട്ടുകളെ പോലെ, ഇവ ഉപയോഗിച്ച് ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാൻ ഈ രാജ്യങ്ങൾ അനുവദിക്കുന്നുമുണ്ട്. അതേസമയം, ഇന്ത്യയിൽ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾക്ക് നിയമപരമായ പരിരക്ഷയില്ല. കൂടുതൽ രാജ്യങ്ങൾ ബിറ്റ്‌കോയിൻ ഉപയോഗിച്ചുള്ള വിനിമയം (ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാനുള്ള അനുവാദം) നിയമാനുസൃതമാക്കുമെന്ന സൂചനകളും ഇതിന്റെ പ്രിയം വർദ്ധിപ്പിക്കുകയാണ്.