abhaya-case

തിരുവനന്തപുരം: കോട്ടയം ബി സി എം കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ അഭയ. 1992 മാർച്ച് 27നാണ് പുലർച്ചെ പഠിക്കാനായി എഴുന്നേറ്റ അഭയ വെളളം കുടിക്കാനായി ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയത്. ഇവിടെവച്ച് ഫാ കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടേയും ലൈംഗിക വേഴ്‌ച കണ്ട അഭയയെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചെന്നാണ് സി ബി ഐ അന്വേഷണത്തിലെ കണ്ടെത്തൽ.

മൂന്നുതവണ തലയ്‌ക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. കൊല്ലപ്പെട്ടെന്ന് കരുതി പ്രതികൾ പിന്നീട് അഭയയെ കോൺവെന്റ് വളപ്പിലെ കിണറ്റിൽ തളളുകയായിരുന്നു. രാവിലെ മുതൽ അഭയയെ കാണാതായതോടെ ഹോസ്റ്റൽ അന്തേവാസികൾ തിരച്ചിൽ തുടങ്ങി. ഇതിനിടെ ഒരു ചെരിപ്പ് ഹോസ്റ്റൽ അടുക്കളയിലെ റഫ്രിജറേറ്ററിന് സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ പത്ത് മണിയോടെയാണ് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

ലൈംഗികതയും കൊലപാതകവും

ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുകയെന്നാണ് സി ബി ഐ കണ്ടെത്തൽ. ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ വിചാരണവേളയിൽ കോടതിയിൽ നൽകിയ മൊഴി. പ്രതികൾ തമ്മിലുളള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്നും സി ബി ഐ കുറ്റപത്രത്തിൽ പറയുന്നു.

ഫാ തോമസ് എം കോട്ടൂർ, ഫാ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അഭയക്കേസിൽ സി ബി ഐ പ്രതികളാണെന്ന് കണ്ടെത്തിയത്. ഫാ ജോസ് പൂതൃക്കയിലിനെ പിന്നീട് വിചാരണ കൂടാതെ കോടതി വെറുതെവിട്ടു. നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മ ദാസിന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താതിരുന്നതാണ് ഫാ ജോസ് പൂതൃക്കയിലിനെ വെറുതെവിടാനിടയായ കാരണം. എന്നാൽ ഒന്നാം പ്രതി ഫാ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കേസിൽ വിചാരണ നേരിടുകയായിരുന്നു.

ശാസ്‌ത്രീയമായി കുറ്റം തെളിയിച്ചു

അഭയ കേസിൽ 2008ലാണ് മൂന്ന് പ്രതികളെയും സി ബി ഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ അതിനൂതന പരിശോധനകൾക്കും വിധേയമാക്കിയിരുന്നു. ഒന്നാം പ്രതിയായ ഫാ തോമസ് എം കോട്ടൂർ നേരത്തെ കോട്ടയം ബി സി എം കോളേജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് പോയി. കോട്ടയം അതിരൂപത ചാൻസലറായിരിക്കെയാണ് തോമസ് കോട്ടൂരിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ പങ്കാളിയാണെന്ന് സി.ബി.ഐ കണ്ടെത്തുകയും പിന്നീട് കോടതി വിചാരണ കൂടാതെ വെറുതെവിടുകയും ചെയ്ത ഫാ ജോസ് പൂതൃക്കയിൽ അറസ്റ്റിലാകുമ്പോൾ രാജപുരം സെന്റ് പയസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു.