
സിസ്റ്റർ അഭയ കേസിലെ നിർണായക സാക്ഷിയായ രാജുവിന് ( അടയ്ക്കാ രാജു ) അഭിനന്ദനവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിൽ രാജുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം രാജുവിന് ആദരമറിയിച്ചത്. "കള്ള്" കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ "കള്ളൻ " എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്.... Salute ; ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഫാദർ കോട്ടൂരിനെയും ഫാദർ ജോസ് പുതൃക്കയിലിനെയും അവിടെ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഇത് അന്വേഷണത്തിൽ സുപ്രധാന വഴിത്തിരിവായി. എന്നാൽ ഈ മൊഴി വിശ്വാസയോഗ്യമാണോ എന്നവാദമുയർത്തി ചിലർ രംഗത്തെത്തിയിരുന്നു. പ്രതിഭാഗവും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്നായിരുന്നു പ്രതിഭാഗം ഉയർത്തിയ ചോദ്യം.എന്നാൽ കേസിൽ സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയിൽ ഉറച്ചു നിന്നു. ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായിട്ടും രാജു പിൻമാറിയില്ല.