
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാനുറച്ച് സംസ്ഥാന സർക്കാർ. നാളെ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജനുവരി എട്ടിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഗവർണർ അനുമതി നൽകാത്ത സാഹചര്യത്തിൽ എംഎല്‍എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.
നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടിയത്.
അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഭക്ഷണ സാധനങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.