
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരിയ്‌ക്ക് കേരളം വിടചൊല്ലി. തൈക്കാട് ശാന്തികവാടത്തിലെ വൈദ്യുതി ശ്‌മശാനത്തിൽ വൈകുന്നേരം 4.15ന് ഭൗതികശരീരം സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.
കർശന വൈറസ് പ്രോട്ടോകോൾ പാലിച്ച് നടന്ന സംസ്‌കാരത്തിൽ ചടങ്ങിൽ പൊലീസ്, മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ, ജില്ലാ കളക്‌ടർ നവ്ജ്യോത് ഖോസ എന്നിവർ പി.പി.ഇ കിറ്റണിഞ്ഞ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. മകൾ ലക്ഷ്‌മി, കവയിത്രിയുടെ സഹോദരി ഹൃദയകുമാരിയുടെ പുത്രി ശ്രീദേവി പിളള, മരുമകൻ പന്മനാഭൻ വിഷ്‌ണു എന്നീ കുടുംബാംഗങ്ങൾ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.