
ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായുള്ള ജെല്ലിക്കെട്ടിന് തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങളോടെ അനുമതി നൽകി. ഒരു ഇനത്തിൽ 150 പേരിൽ കൂടുതൽ പങ്കെടുക്കരുത്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സർക്കാർ ലബോറട്ടറിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
കാഴ്ചക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാഴ്ചക്കാർ മാത്രമേ പാടുള്ളൂ. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കവാടത്തിൽ തെർമൽ സ്‌കാൻ ഉപയോഗിച്ച് താപനില പരിശോധിക്കണം.
കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. സംസ്ഥാനത്തുടനീളം വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പിന്നാലെ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് നിയമം കൊണ്ടുവരികയായിരുന്നു. 202ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കൊവിഡ് പശ്ചാത്തലത്തിലും സർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകുന്നതെന്നാണ് വിലയിരുത്തൽ.