
ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക സഹായത്താൽ സൗദി അറേബ്യയുടെ കടംവീട്ടി പാകിസ്ഥാൻ. തുർക്കിയെയും മലേഷ്യയെയും ഉൾപ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുടെ ബദൽ മുന്നണി രൂപപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെച്ചൊല്ലി ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്ന് ഈ വർഷം ആദ്യം തങ്ങൾ നൽകിയ വായ്പ തിരിച്ചടക്കണമെന്ന് സൗദി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ബില്യൺ ഡോളർ പാകിസ്ഥാൻ അടിയന്തരമായി സൗദിക്ക് തിരിച്ചുനൽകിയിരുന്നു. ചൈനയിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചാണ് പാകിസ്ഥൻ ഈ കടം വീട്ടിയത്. ആകെ മൂന്ന് ബില്യൺ ഡോളറാണ് കടമായി സൗദി നൽകിയത്. ബാക്കി അടുത്ത വർഷം തിരികെ കൊടുക്കുമെന്നാണ് വിവരം. സാധാരണയായി സൗദി കടം നൽകിയാൽ തിരികെ ചോദിക്കാറില്ലെന്നും പാകിസ്ഥാന്റെ പുതിയ വിദേശനയങ്ങളോടുള്ള അതൃപ്തിയാണ് പണം തിരികെ ആവശ്യപ്പെട്ടതിലൂടെ വ്യക്തമാകുന്നതെന്നും പാക് പത്രമായ 'ദ ഡോൺ' റിപ്പോർട്ട് ചെയ്തു.