shanavas

കൊച്ചി: ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലേക്ക് മാറ്റുന്നു. നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിലുള്ള ഷാനവാസിനെ ഒന്നര മണിക്കൂർ കൊണ്ട് റോഡ് മാർഗം കൊച്ചിയിൽ എത്തിക്കാനാണ് ശ്രമം. ട്രാഫിക് ക്രമീകരണങ്ങൾക്ക് ജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെ.ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഷാനവാസ് വെന്റിലേറ്ററിൽ തുടരുകയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.


സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ൽ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്‌തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഷാനവാസ്.


വൈറസ് വ്യാപനപശ്ചാത്തലത്തിൽ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അദിതി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിർമ്മിച്ചത്.