
ഗാന്ധിനഗർ : രണ്ട് സിംഹങ്ങളുടെ ആക്രമണത്തിൽ 17 കാരി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രി 9.30 ഓടെ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കർഷക തൊഴിലാളി കുടുംബത്തിൽപ്പെട്ട പെൺകുട്ടി സിംഹങ്ങളുടെ ആക്രമണത്തിനിരയായത്.
ആക്രമണ സമയം സഹോദരിയും പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ജലസംഭരണിയിലേക്ക് ചാടിയാണ് പെൺകുട്ടിയുടെ സഹോദരി രക്ഷപ്പെട്ടത്. സിംഹങ്ങൾ പെൺകുട്ടിയെ കാട്ടിലേക്ക് കടിച്ചുകൊണ്ടു പോവുകയായിരുന്നു. പാതി ഭക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വനപാലകർ കണ്ടെടുത്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സിംഹങ്ങൾ ഒരുമിച്ച് വേട്ടയ്ക്കിറങ്ങുന്നത് അസാധാരണമാണെന്നും ഇവയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വനപാലകർ പറഞ്ഞു. സിംഹത്തെ വീഴ്ത്താനായി മേഖലയിൽ കെണി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി പ്രദേശത്ത് സിംഹങ്ങളുടെ ശല്യമുണ്ടെന്നും കന്നുകാലികളെയും മറ്റും കൊന്നിരുന്നതായും ഗ്രാമീണർ പറഞ്ഞു.