
കൊച്ചി: ഹൃദയാഘാതത്തെതുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൂടുതൽ വിദഗദ്ധ ചികിത്സയ്ക്കായി ഷാനവാസിനെ കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കൊച്ചിയിലെത്തിച്ചത്. 10.20നായിരുന്നു അന്ത്യം.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടർന്നാണ് കോയമ്പത്തൂർ കെ.ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഷാനവാസ് വെന്റിലേറ്ററിലായിരുന്നു
മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ൽ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്‌തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഷാനവാസ്.
വൈറസ് വ്യാപനപശ്ചാത്തലത്തിൽ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അദിതി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിർമ്മിച്ചത്.