
കൊച്ചി: സ്വർണക്കടത്തിന്റെ മറവിൽ നടന്ന കളളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം നൽകുക. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘവും ചേർന്നാണ് സ്വർണം കടത്തിയതെന്നും ലോക്കറിലെ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കോഴയാണെന്നും വ്യക്തമാക്കിയായിരിക്കും കുറ്റപത്രം.
ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തിട്ട് അറുപത് ദിവസത്തിലേക്ക് കടക്കുകയാണ്. ശിവശങ്കർ സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുന്നത് തടയാനാണ് ഇ ഡി കുറ്റപത്രം സമർപ്പിക്കുന്നത്. സ്വപ്‌നയുടെ ലോക്കറിൽ നിന്ന് എൻ ഐ എ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കോഴയാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇത് സ്വപ്‌നയുടെ പണമാണെന്ന് വരുത്തിതീർത്ത് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു ശിവശങ്കർ.
സർക്കാർ പദ്ധതികളായ കെ ഫോണിന്റെയും ലൈഫ് മിഷന്റെയും നിർണായക വിവരങ്ങൾ ശിവശങ്കർ സ്വപ്‌ന സുരേഷുമായി പങ്കുവച്ചിരുന്നു. യുണീടാക് ഉടമ സന്തോഷ് ഈപ്പനെ സർക്കാർ പദ്ധതിയുടെ ഭാഗമാക്കാൻ ശിവശങ്കർ ശ്രമിച്ചതായും ഇ ഡി സമർപ്പിച്ച കോടതി രേഖകളിൽ വ്യക്തമാക്കുന്നു. ഇതെല്ലാം മുൻനിർത്തിയാവും കുറ്റപത്രം. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് എൻ ഐ എയും കസ്റ്റംസും ജാമ്യം നൽകിയതിന് പിന്നാലെ സന്ദീപ്, സരിത്ത്, സ്വപ്‌ന എന്നിവർക്കെതിരെ ഒക്ടോബർ എഴിന് ഇ ഡി ആദ്യ കുറ്റപത്രം നൽകിയിരുന്നു.