rouf-sherrif

കൊച്ചി: 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയത് നൂറ് കോടിയിലധികം രൂപയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരമായിട്ടാണ് ഇഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ഇക്കാര്യം അറിയിച്ചത്. യുപിയിൽ അറസ്‌റ്റിലായ മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഹാഥ്റസിലേക്ക് അയച്ചത് റൗഫ് ശരീഫാണെന്നും ഇഡി പറയുന്നു.

അക്കൗണ്ടിൽ എത്തിയ പണം, സിഎഎ വിരുദ്ധ സമരത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നതായും എൻഫോഴ്സ്‌മെന്റ് കോടതിയെ അറിയിച്ചു. ആരൊക്കെയാണ് ഈ പണം നിക്ഷേപിച്ചതെന്നാണ് ഇനി കണ്ടത്തേണ്ടത്. ഹാഥ്റസിൽ ഒരു കലാപത്തിനുള്ള ശ്രമം നടന്നതായും ഇഡി കോടതിയിൽ വ്യക്തമാക്കി.

അതേസമയം, പണം വന്നത് ഒമാനിലെ തന്റെ കയറ്റുമതി സ്ഥാപനത്തിൽ നിന്നാണെന്നാണ് റൗഫ് ശരീഫ് കോടതിയെ അറിയിച്ചത്. തന്നെ അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും റൗഫ് ആരോപിച്ചു. ഇതിനെ തുടർന്ന് പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും ഇത്തരത്തിലുള്ള പരാതി ഇനി ഉയരരുതെന്നും ഇഡിക്ക് കോടതി നിർദേശം നൽകി.