
ശബരിമല: നാൽപ്പത്തിയൊന്ന് ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനംകുറിച്ച് നാളെ മണ്ഡലപൂജ.
ഉച്ചയ്ക്ക് 11.40നും 12.20നും മദ്ധ്യേയുള്ള മീനംരാശി മുഹൂർത്തത്തിലാണ് ഈ സവിശേഷ പൂജ.
അയ്യപ്പവിഗ്രഹത്തിൽ തങ്കഅങ്കി അണിയിച്ച് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മണ്ഡലപൂജയും ഉച്ചപൂജയും ഒന്നിച്ചുനടത്തും. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 9ന് നട അടയ്ക്കും.
തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് എത്തും. ഇന്ന് ദീപാരാധന നടത്തുന്നതും തങ്കഅങ്കി ചാർത്തിയാണ്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് 22ന് പുറപ്പെട്ട ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. തുടർന്ന് പമ്പാഗണപതി ക്ഷേത്രത്തിൽ ദർശനത്തിന് വയ്ക്കും. മൂന്നുമണിയോടെ പ്രത്യേക പേടകത്തിലേക്ക് മാറ്റും. അയ്യപ്പസേവാസംഘം വോളണ്ടിയർമാർ പേടകം ശിരസിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം വഴി ശരംകുത്തിയിലെത്തും. അവിടെ ദേവസ്വം ജീവനക്കാർ സ്വീകരിച്ച് വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാം പടികയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, മെമ്പർ അഡ്വ.കെ. എസ്. രവി, ദേവസ്വം കമ്മിഷണർ ബി.എസ്. നമ്പൂതിരി എന്നിവർ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ അണിയിച്ച് ദീപാരാധന നടത്തും.
ഘോഷയാത്ര കടന്നുപോകുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
മകരവിളക്ക്
ജനുവരി 14ന്
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് തുറക്കും. അന്ന് ഭക്തർക്ക് പ്രവേശനമില്ല. ജനുവരി 14നാണ് മകരവിളക്ക്. 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് രാവിലെ ഏഴിന് നട അടയ്ക്കും.