bjp

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബി.ജെ.പിയിൽ കരട് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം കൊടുക്കുന്നു.. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കോന്നിയിൽ മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ കാസര്‍കോട്ട് മത്സരിപ്പിക്കാനാണ് സാദ്ധ്യത. വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും മുന്‍ ഐ.എസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരും പട്ടികയിലുണ്ട്.

ശോഭാ സുരേന്ദ്രനെ തിരുവനന്തപുരം കാട്ടാക്കടയിലാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ മല്‍സരിച്ച പി കെ കൃഷ്ണദാസ് മൂന്നാമതാണെത്തിയത്. നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കുമ്മനത്തെ ചെങ്ങന്നൂരിലും പരിഗണിക്കുന്നു. പക്ഷേ, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പി എസ് ശ്രീധരന്‍ പിള്ള സജീവരാഷ്ട്രീയത്തിലേക്കു മടങ്ങും എന്ന സൂചന നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം തിരിച്ചുവന്നാല്‍ ചെങ്ങന്നൂരില്‍ മല്‍സരിച്ചേക്കും. രാജ്യസഭാംഗം സുരേഷ് ഗോപിക്കും നേമത്ത് നോട്ടമുണ്ട്. സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മല്‍സരിക്കട്ടെ എന്നാണ് ബിജെപി നിലപാട്. കൊല്ലം മണ്ഡലത്തിലും അദ്ദേഹത്തെ പരിഗണിക്കുന്നു.

സെന്‍കുമാറിനെ കഴക്കൂട്ടത്തും ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും ജി മാധവന്‍ നായരെ നെയ്യാറ്റിന്‍കരയിലുമാണ് കരടു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പാലക്കാട്ടും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ കുന്ദമംഗലത്തും പരിഗണിക്കുന്നു. കുന്ദമംഗലത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും പട്ടികയിലുണ്ട്. പി സി ജോര്‍ജ്ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ്ജ് കോട്ടയത്തും പി സി തോമസ് തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ തയ്യാറായാല്‍ ബിജെപി പരിഗണിക്കും. മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കും. മുമ്പ് സിപിഎം സ്വതന്ത്രനായി അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ചു ജയിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ 43732 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍ മത്സരിക്കാനും സാദ്ധ്യത കാണുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന കോന്നി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കെ സുരന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കു പോയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി മോഹന്‍ രാജുമായി 4360 വോട്ടിന്റെ വ്യത്യാസം മാത്രമാണ് സുരേന്ദ്രനുണ്ടായിരുന്നത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനേഷ് കുമാറുമായി 14313 വോട്ടിന്റെ വ്യത്യാസം. സുരേന്ദ്രന്‍ വീണ്ടും മല്‍സരിച്ചാല്‍ ഇതു മറികടന്ന് കോന്നി പിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി..ജെ.പി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് മല്‍സരിച്ച ശോഭാ സുരേന്ദ്രന്‍ 40076 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴക്കൂട്ടത്തിനും മഞ്ചേശ്വരത്തിനും പാലക്കാടിനും പുറമേ കാസര്‍കോട് (രവീശ തന്ത്രി), മലമ്പുഴ (സി കൃഷ്ണകുമാര്‍), ചാത്തന്നൂര്‍ ( ബി ബി ഗോപകുമാര്‍), വട്ടിയൂര്‍ക്കാവ് ( കുമ്മനം രാജശേഖരന്‍) മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ എസ് സുരേഷ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ സുരേഷിനെ വാമനപുരത്തും വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റ് വി..വി രാജേഷിനെയും മല്‍സരിപ്പിക്കാനാണ് ആലോചന.