
തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലോകരാജ്യങ്ങളിൽ പടർന്നുപിടിക്കുന്നതിനിടെ അതീവ ജാഗ്രതയിൽ കേരളവും. കഴിഞ്ഞ 14 ദിവസത്തിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനെത്തിയവരിലും ഇനി വരുന്നവരിലും കൊവിഡ് പി.സി.ആർ പരിശോധന നടത്താനാണ് തീരുമാനം . വൈറസിന്റെ പുതിയ വകഭേദം ഇവരിലുണ്ടോയെന്ന് കണ്ടെത്താൻ സ്രവം പൂനെ വൈറോളജി ലാബിലയച്ച് പരിശോധന നടത്തും.
70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസ് കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്തെത്തിയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകും. രോഗം വലിയതോതിൽ പടരും. ചികിത്സപോലും നൽകാൻ കഴിയാത്ത സ്ഥിതിയാകും. പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. വരുന്നവരെ അപ്പോൾ തന്നെ പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കും. ശേഷം14 ദിവസം നിരീക്ഷണം. ഇക്കാലയളവിൽ രോഗലക്ഷണമുണ്ടായില്ലെങ്കിൽ നിരീക്ഷണം അവസാനിപ്പിക്കാം
.
ഒമ്പതാം തിയതി മുതൽ 23ാം തിയതി വരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തി/വരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംസ്ഥാനത്ത് രോഗ വ്യാപനം കൂട്ടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആശുപത്രികളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും കൂടുതൽ സജ്ജമാക്കും. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും മരണ നിരക്ക് കുറച്ച് നിർത്താനാണ് സർക്കാർ ശ്രമം