
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. 48 വയസായിരുന്നു.
ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.
അനിലിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകൾ മുൻപാണ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
പൃഥിരാജ് ചിത്രമായ പാവാട, ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ്, കമലിന്റെ ആമി, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത് തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ ലഭിക്കുന്നത്. ചിത്രത്തിലെ ഫ്രെഡി കൊച്ചാച്ചന്‍ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ കമ്മട്ടിപ്പാടത്തില്‍ വില്ലന്‍ പരിവേഷമുള്ള റോളിലും അനില്‍ തിളങ്ങി. അദ്ദേഹത്തിന് ബ്രേക്ക് ത്രൂ എന്ന് പറയാവുന്ന കഥാപാത്രമായിരുന്നു കമ്മട്ടിപ്പാടത്തിലെ സുരേന്ദ്രന്‍. പിന്നീട് നിരവധി ചിത്രങ്ങള്‍ അനിലിനെ തേടി വന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.