
തനിക്ക് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം സമ്മാനിച്ച അന്തരിച്ച സംവിധായകൻ സച്ചിയെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഓർത്തുകൊണ്ടാണ് നടൻ അനിൽ നെടുമങ്ങാട് അപ്രതീക്ഷിതമായി എത്തിയ മരണത്തിലേക്ക് മുങ്ങിത്താണത്. താൻ മരിക്കുവോളം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ കവർ ചിത്രമായി സച്ചി എന്നുമുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അറംപറ്റി. അനിലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആ കുറിപ്പിന് മുകളിലായി ഇപ്പോഴും അദ്ദേഹത്തിന്റെ 'സച്ചിചേട്ടൻ' തന്നെയാണുള്ളത്.
തന്റെ പ്രിയ സംവിധായകനെ നിരീക്ഷിച്ചുകൊണ്ടാണ് താൻ തന്നെ മികച്ച നടനെന്ന നിലയിൽ പ്രശസ്തനാക്കിയതെന്ന് കൂടിയാണ് തന്റെ അവസാന ഫേസ്ബുക്ക് കുറിപ്പിൽ അനിൽ പറയുന്നത്. തൊടുപുഴയിലെ മലങ്കര ഡാമിലെ കയത്തിൽ പെട്ട് എന്നെന്നേക്കുമായി തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ അനിലിനെ കാത്ത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.
സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി വൻ ഹിറ്റായി മാറിയ 'അയ്യപ്പനും കോശി'യിലെ കേന്ദ്ര കഥാപാത്രങ്ങൾക്കിടയിൽ പെട്ടുപോകുന്ന നിസ്സഹായനായ പൊലീസുകാരന്റെ റോൾ ഇത്രയും തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ ഒരുപക്ഷെ മറ്റൊരു നടനും സാധിക്കുമായിരുന്നില്ല. ഹാസ്യവും ഗൗരവവും ഇടകലർത്തിയുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും, പക്വത വന്ന പൊലീസുകാരന്റെ ഭാവവാഹാദികളും മലയാളി സിനിമാ പ്രേക്ഷകന്റെയുള്ളിൽ ആഴത്തിൽ തറക്കുകയായിരുന്നു.
തന്റെ നാടക പശ്ചാത്തലവും ഹാസ്യാവതാരകൻ എന്ന നിലയിലുള്ള പരിചയസമ്പന്നതയും തന്നെയാണ് സിഐ സതീഷ് കുമാറായി മാറാൻ അനിലിനെ സഹായിച്ചത്. ചിത്രം പ്രേക്ഷകർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ അതോടൊപ്പം ചിത്രത്തിലെ അനിലിന്റെ പ്രകടനത്തെയും അവർ നെഞ്ചിലേറ്റി. എന്നാൽ വിധി ഈ മഹാനടനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. തന്നെ ആ പ്രശംസകൾക്കെല്ലാം അർഹനാക്കിയ സംവിധായകനെ പോലെ തന്നെ പറക്കാൻ തുടങ്ങിയപ്പോൾ ചിറകരിയപ്പെട്ട് വീണിരിക്കുന്നു അനിൽ നെടുമങ്ങാട്. താൻ അഭിനയിക്കേണ്ടിയിരുന്ന നിരവധി കഥാപാത്രങ്ങൾ ബാക്കിവെച്ച്...
അനിൽ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം.... സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.'