
ന്യൂഡൽഹി: ബി ജെ പിക്ക് അധികാരത്തോട് ആർത്തിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാശ്‌മീരിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്‌മീരിലെ ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡൽഹിയിൽ ഇരുന്ന് ചിലർ ജമ്മു കാശ്‌മീരിൽ നടത്തിയ മാറ്റങ്ങളെ വിമർശിക്കുകയാണ്. ചിലർ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. എന്നാൽ ചിലർ ഇത് തടയുകയാണ്. പുതുച്ചേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ അവിടുത്തെ സർക്കാർ തയ്യാറാകുന്നില്ല. ജമ്മു കാശ്‌മീരിന്റെ വികസനമാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. ജമ്മു കാശ്‌മീരിന്റെ ആരോഗ്യ, അടിസ്ഥാന വികസന രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മോദി പറഞ്ഞു.
രാജ്യത്തെ ഓരോ പൗരന്മാർക്കും ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കും. ജനാധിപത്യം പിന്തുണച്ച കാശ്‌മീർ ജനതയെ അഭിനന്ദിക്കുകയാണ്. വികസനത്തിനാണ് ജനങ്ങൾ വോട്ട് നൽകിയത്. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടന്നത്. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ തിളക്കമാർന്ന ഭാവിയെയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.