
ജയ്‌പൂർ: സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയുന്നതിനിടെ മാദ്ധ്യമപ്രവർത്തകൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയ്‌പൂരിൽ ബുധനാഴ്ചയാണ് സംഭവം.
രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിക്കാൻ ദാബയിലെത്തിയതായിരുന്നു മാദ്ധ്യമപ്രവർത്തകനായ അഭിഷേക് സോണിയും സുഹൃത്തും. അതേസമയത്ത് തന്നെ ബൈക്കിൽ അവിടെയെത്തിയ മൂന്നു പേരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. അഭിഷേകിന്റെ സുഹൃത്തിന്റെ ബൈക്കിലെത്തിയ സംഘം പീഡിപ്പിക്കാൻ ശ്രമിച്ചതായും മാൻ സരോവർ പൊലീസ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ പറഞ്ഞു.
പീഡനശ്രമം തടയുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിഷേക് സോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവസ്ഥലത്ത് നിന്ന് സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും അക്രമികളെ എത്രയും വേഗം പിടികൂടുമെന്നും ദിലീപ് കുമാർ അറിയിച്ചു. ഐ.പി.സി 307-ാം വകുപ്പനുസരിച്ച് വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.