
പാട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭ എം.പി ആർ.സി.പി സിംഗിനെ ദേശീയ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. നിതീഷ് കുമാർ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്.
നിതീഷിന്റെ വിശ്വസ്തനായ ആർ.സി.പി. സിംഗ് യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. സിവിൽ സർവീസിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. നിതീഷിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറിലെ നളന്ദയിൽ നിന്നുളള നേതാവാണ്.
രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ജെ.ഡി.യു ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്തത്. അരുണാചൽ പ്രദേശിൽ ജെഡിയുവിലെ ഏഴ് എം.എൽ.എമാരിൽ ആറുപേർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതും എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയായി. 'ഇത് ദുഃഖകരമാണ്. ഇത് സഖ്യരാഷ്ട്രീയത്തിന് നല്ല മാതൃകയല്ല.' ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും യോഗത്തിൽ ചർച്ചയായി.