
തിരുവനന്തപുരം: കാരക്കോണത്ത് ശാഖാകുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കൾ വേണമെന്ന് ശാഖാ കുമാരി ആവശ്യപ്പെട്ടിരുന്നുവെന്നും അരുൺ വഴങ്ങാത്തതിനെ തുടർന്ന് ഇത് തർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശാഖാകുമാരിയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
അരുൺ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകമെന്നാണ് വെള്കളറട പൊലീസിന്റെ കണ്ടെത്തൽ. ശാഖാ കുമാരി പുലർച്ചെ വീട്ടിനു പുറത്തേക്കിറങ്ങുമ്പോൾ വൈദ്യുതാഘാതമേൽക്കാനായി വയർ വലിച്ചിട്ടിരുന്നുവെന്നായിരുന്നു ആദ്യം അരുൺ നൽകിയ മൊഴി. എന്നാൽ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് കാരക്കോണത്തുള്ള വീടിന്റെ ഹാളിൽ ശാഖാ കുമാരി മരിച്ച് കിടക്കുന്ന വിവരം അരുൺ നാട്ടുകാരെ അറിയിച്ചത്. ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിൽ നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുൺ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
51കാരിയായ ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് 26കാരനായ അരുണിനെ പരിചയപ്പെടുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നു മുതൽ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുവെങ്കിലും ശാഖാ തടസ്സം നിന്നുവെന്നാണ് അരുൺ പൊലീസിനോട് പറഞ്ഞത്. വിവാഹ ഫോട്ടോ അടുത്തിടെ ശാഖ പുറത്തു വിട്ടതും അരുണിനെ പ്രകോപിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.